ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽനിന്ന് പണം കണ്ടെത്തിയ കേസിൽ പാർലമെന്ററി സമിതിക്കു മുന്നിൽ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച് ജസ്റ്റീസ് യശ്വന്ത് വർമ. സംഭവം നടന്നു എന്നാരോപിക്കുന്ന ദിവസം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും സംഭവസ്ഥലം സുരക്ഷിതമാക്കാൻ ഉദ്യോഗസ്ഥർ പരാജയപ്പെട്ടാൽ താൻ ഉത്തരവാദിയല്ലെന്നും സമിതിക്കു മുന്നിൽ അദ്ദേഹം മൊഴി നൽകിയതായാണ് സൂചന.
സ്റ്റോർ റൂമിൽ തീ പടർന്നതിനെ തുടർന്ന് എത്തിയ പോലീസ്, അഗ്നിശമന സേന തുടങ്ങിയവർ വ്യക്തമായ നടപടി സ്വീകരിച്ചില്ലെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചതായും അന്വേഷണസമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. കേസിൽ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതിക്കു മുന്നിൽ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് പാർലമെന്റിന്റെ അന്വേഷണസമിതിക്കു മുന്നിലും ജസ്റ്റീസ് വർമ സ്വീകരിച്ചതെന്നും സൂചനയുണ്ട്.
ഔദ്യോഗിക വസതിയിൽനിന്ന് പണം കണ്ടെത്തിയിട്ടില്ലെന്നും വീട്ടിൽനിന്ന് മാറിയുള്ള ഔട്ട് ഹൗസിലാണ് സംഭവമെന്നും ജസ്റ്റീസ് വർമ അന്വേഷണ സമിതിക്കു മുന്നിൽ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ബാരക്കുകൾ സ്ഥാപിച്ചിരിക്കുന്നതിന് സമീപമാണ് ഔട്ട് ഹൗസ്. അതിനാൽ മറ്റ് പലർക്കും അവിടേക്ക് പ്രവേശിക്കാമെന്നും ജസ്റ്റീസ് വർമ പറഞ്ഞു. അതോടൊപ്പം തനിക്കെതിരായ ആരോപണങ്ങളെ സാധൂകരിക്കാൻ കഴിയുംവിധമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നും ജസ്റ്റീസ് വർമ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മാർച്ച് 15നാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ ജസ്റ്റീസ് വർമയുടെ ഔദ്യോഗിക വസതിയിൽനിന്ന് കണക്കിൽപ്പെടാത്ത നോട്ട് കെട്ടുകൾ കണ്ടെടുക്കുന്നത്.
Tags : Justice Verma parliamentary committee money not at home