ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിന് പകരം 'കേരളം' എന്നാക്കി മാറ്റണമെന്ന കേരള നിയമസഭയുടെ ശുപാർശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. പുതുതായി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയുടെ ഓഫീസായ 'സേവാ തീർത്ഥിൽ' വെച്ച് നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.
ഭരണഘടനയുടെ മൂന്നാമത് അനുച്ഛേദം അനുസരിച്ച് ഒന്നാം പട്ടികയിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പേര് മാറ്റുക. ഇതിനായുള്ള ബിൽ ഇനി പാർലമെന്റിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം 2024 ജൂൺ 24-ന് കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു.
മലയാളത്തിൽ 'കേരളം' എന്ന് വിളിക്കപ്പെടുമ്പോഴും ഭരണഘടനയിലും ഔദ്യോഗിക രേഖകളിലും ഇംഗ്ലീഷിൽ കേരള എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് മാറ്റണമെന്നത് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകൃതമായ കാലം മുതലുള്ള ആവശ്യമായിരുന്നു.
Tags : Keralam Union Cabinet