ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാകുന്ന ഡിസംബർ 21 വരെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) മാറ്റിവയ്ക്കണമെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും എസ്ഐആറും ഒരേസമയം നടത്തുന്നത് ഏതാണ്ട് അസാധ്യമാണെന്ന് ചീഫ് സെക്രട്ടറി മുഖേന നൽകിയ ഹർജിയിൽ സർക്കാർ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ്, എസ്ഐആർ പ്രക്രിയകൾ ഒരേസമയം നടത്തുന്നതു മനുഷ്യവിഭവശേഷിയെ ബാധിക്കും എന്നു മാത്രമല്ല, സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ശ്രദ്ധിക്കാൻ ഒരു ജീവനക്കാരനും അവശേഷിക്കാത്ത ഭരണസ്തംഭനവും സൃഷ്ടിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനവും നടപടികളും ആരംഭിച്ചതിനാൽ, ഡിസംബർ നാലു വരെ നീളുന്ന തീവ്ര വോട്ടർപട്ടികാ പരിഷ്കരണം മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു നിർദേശം നൽകണമെന്നു സുപ്രീംകോടതിയോട് കേരളം ആവശ്യപ്പെട്ടു. എന്നാൽ, എസ്ഐആർ നീട്ടിവയ്ക്കില്ലെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട്.
തെരഞ്ഞെടുപ്പു ജോലികൾക്കായി 1,76,000 സർക്കാർ-അർധസർക്കാർ ഉദ്യോഗസ്ഥരെയും 68,000 പോലീസുകാരെയും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കേണ്ടതുണ്ട്.
എസ്ഐആറിനു മാത്രമായി 25,668 ഉദ്യോഗസ്ഥരുടെ സേവനം അധികമായി ആവശ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനായി വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ എസ്ഐആർ പ്രക്രിയയിൽ ഉൾപ്പെടുത്തില്ലെന്ന് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനം വ്യക്തമാക്കി. സങ്കീർണ നടപടിക്രമങ്ങളുള്ള സമഗ്ര പ്രക്രിയയാണ് എസ്ഐആർ. പരിശീലനം ലഭിച്ചതും പരിചയസന്പന്നരുമായ ജീവനക്കാരുടെ എണ്ണം പരിമിതമാണ്.
കേരള പഞ്ചായത്തിരാജ് നിയമത്തിലെ വകുപ്പ് 38, കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 94 എന്നിവ പ്രകാരം അഞ്ചു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ടെന്നും അഭിഭാഷകൻ സി.കെ. ശശി മുഖേന നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി.
തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ: റിട്ടേണിംഗ്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, അവരുടെ മുഴുവൻ ജീവനക്കാർ; സെക്ടറൽ ഓഫീസർമാർ; ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യ ലെവൽ പരിശോധനയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ; തെരഞ്ഞെടുപ്പു പരിശീലനത്തിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ; പ്രിസൈഡിംഗ് ഓഫീസർമാർ, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ തുടങ്ങിയവരെ ബൂത്ത് ലെവൽ ഓഫീസർമാരായി (ബിഎൽഒ) നിയമിക്കരുതെന്നും കേരളം വ്യക്തമാക്കി.
എസ്ഐആറിന്റെ ഭരണഘടനാ സാധുതയെ പിന്തുണയ്ക്കുന്നില്ലെന്നു കേരള സർക്കാർ സുപ്രീംകോടതിയിലെ ഹർജിയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ ജനാധിപത്യ രാഷ്ട്രീയത്തിന് അനുയോജ്യമായ നടപടിയല്ലിത്. എങ്കിലും എസ്ഐആറിന്റെ നിയമസാധുതയല്ല, മറിച്ച് അതിന്റെ സമയമാണ് ഇപ്പോൾ നൽകിയ ഹർജിയിലെ പ്രധാന ആവശ്യമെന്ന് കേരളം വിശദീകരിച്ചു.
എസ്ഐആറിനെ ചോദ്യം ചെയ്ത് തമിഴ്നാടും പശ്ചിമ ബംഗാളും സുപ്രീംകോടതിയിൽ നേരത്തേ ഹർജി നൽകിയിരുന്നു. എസ്ഐആർ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ ഇന്നലെ പ്രതികരണം അറിയിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനോടു സുപ്രീംകോടതി ഒരാഴ്ച മുന്പു നിർദേശിച്ചിരുന്നു.
ബിഹാറിൽ നടത്തിയ എസ്ഐആർ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി എഐസിസി നേതൃത്വം നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല.
കേരളം, തമിഴ്നാട്, പുതുച്ചേരി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവ ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആറിന്റെ രണ്ടാം ഘട്ടം കഴിഞ്ഞ നാലിന് ആരംഭിച്ചത്.
ഡിസംബർ നാലിനകം വിശദാംശങ്ങൾ സ്വീകരിച്ച് ഒന്പതാം തീയതിക്കകം സമർപ്പിക്കണം. 2026 ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രഖ്യാപനം.
എതിർപ്പുമായി കോണ്ഗ്രസും ലീഗുംഎസ്ഐആർ ഉടൻ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫും മുസ്ലിം ലീഗും സുപ്രീംകോടതിയെ പ്രത്യേകം സമീപിച്ചിട്ടുണ്ട്. ഇതേ ആവശ്യവുമായി സിപിഎമ്മും സുപ്രീംകോടതിയിൽ ഉടൻ ഹർജി നൽകുമെന്നാണു സൂചന.
Tags : SIR Kerala moves Supreme Court Suprem Court