ന്യൂഡൽഹി: സംസ്ഥാനത്തെ രാസവളക്ഷാമം ലോക്സഭയിലുയർത്തി കോണ്ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി.
രാജ്യത്തുടനീളം പ്രത്യേകിച്ചു കേരളത്തിലെ കർഷകർ യൂറിയ, പൊട്ടാഷ് ക്ഷാമം നേരിടുകയാണെന്നും നെല്ലറ എന്നറിയപ്പെടുന്ന തന്റെ മണ്ഡലത്തിലെ കുട്ടനാടും ക്ഷാമം നേരിടുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിലെ ശൂന്യവേളയിൽ പറഞ്ഞു.
വിഷയം സഭ അടിയന്തരമായി പരിഗണിക്കണമെന്നും രാസവസ്തു-രാസവളം മന്ത്രിയായ ജെപി. നഡ്ഡ സഭയിൽ പ്രസ്താവന നടത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 25 ലക്ഷം ഹെക്ടർ കൃഷിഭൂമിയാണെന്നും നെല്ല്, ഗോതന്പ്, കമുക്, തെങ്ങ്, റബർ, ഏലം, കൈതച്ചക്ക എന്നീ കൃഷി നടത്തുന്നവർക്ക് വളം ലഭ്യമല്ലാത്തതുമൂലം സമയബന്ധിതമായി കാർഷിക ഉത്പന്നങ്ങൾക്ക് പോഷകം ഉറപ്പാക്കാൻ കഴിയുന്നില്ലെന്നും എംപി സഭയിൽ പറഞ്ഞു.
പൊട്ടാഷ്, യൂറിയ ലഭ്യതക്കുറവുമൂലം കർഷകർ വിലകൂടിയ വളങ്ങൾ വാങ്ങാൻ നിർബന്ധിതരാകുകയാണെന്നും ഇത്തരം വളങ്ങൾ പാരിസ്ഥിതിക ആഘാതത്തിനും പോഷക അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി.
ആവശ്യമായ വളം നൽകണമെന്ന കേരള സർക്കാരിന്റെ ആവശ്യം നിരന്തരമായി അവഗണിക്കപ്പെടുകയാണ്. ഇതു കർഷകരുടെ വരുമാനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. യൂറിയയിൽനിന്നാണ് പോഷകങ്ങൾ പ്രധാനമായും വിളകളിലേക്കെത്തുന്നത്.
ഏതെങ്കിലും തരത്തിലുള്ള തടസം വിളയുടെ വളർച്ചയ്ക്കും സാന്പത്തികസ്ഥിരതയ്ക്കും നേരിട്ടുള്ളതും പെട്ടെന്നുള്ളതുമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കാർഷിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് സഭയെ അറിയിച്ചു.
Tags : urea shortage Lok Sabha Kodikunnil suresh MP Parliament