വസായി: സ്കൂളിലെത്താൻ പത്ത് മിനുട്ട് വൈകിയതിന് 100 സിറ്റ്-അപ് ശിക്ഷയായി ലഭിച്ച ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര വസായിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈസ്കൂളിൽ ശിശുദിനത്തിലായിരുന്നു സംഭവം.
കാജൽ ഗോണ്ട് എന്ന ആറാം ക്ലാസ് വിദ്യാർഥിനിയാണ് കടുത്ത ശിക്ഷയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങിയത്. അധ്യാപിക നൽകിയ ശിക്ഷയ്ക്ക് പിന്നാലെ കുട്ടിയ്ക്ക് പുറം വേദന അനുഭവപ്പെട്ടിരുന്നു.
പിന്നാലെ കാജൽ തളർന്നുവീഴുകയായിരുന്നു. സമീപത്തെ നാലാസോപാരയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
100 സിറ്റ്-അപ് ചെയ്യുന്പോഴും കുട്ടിയുടെ ചുമലിൽ നിന്ന് സ്കൂൾ ബാഗ് മാറ്റാൻ പോലും അധ്യാപിക അനുവദിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കനത്ത പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.
Tags : maharashtra mumbai maharashtra police death