ന്യൂഡൽഹി: വായ്പാ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് വ്യവസായപ്രമുഖൻ അനിൽ അംബാനിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
കേസിന്റെ രണ്ടാംവട്ട ചോദ്യം ചെയ്യലിനായി ഈ മാസം 14ന് ഹാജരാകാനാണു നിർദേശം. ചോദ്യംചെയ്യലിനു ഹാജരായിക്കഴിഞ്ഞാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു (പിഎംഎൽഎ) കീഴിൽ അനിലിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
അനിൽ അംബാനിയുടെ കന്പനികൾ എസ്ബിഐ അടക്കമുള്ള ബാങ്കുകളിൽനിന്നെടുത്ത വായ്പകളുടെ ക്രമക്കേടുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
റിലയൻസ് ഇൻഫ്രാസ്ട്രക്ചറും റിലയൻസ് കമ്യൂണിക്കേഷൻസും ഉൾപ്പെടെയുള്ള കന്പനികൾ ഇന്ത്യൻ ബാങ്കുകളിൽനിന്ന് വായ്പയെ ടുക്കുകയും ഇതിൽനിന്നുള്ള വലിയൊരു ശതമാനം തുക മാനദണ്ഡങ്ങൾ ലംഘിച്ച് മറ്റു കന്പനികളിലേക്ക് മറിച്ചുവെന്നുമാണ് ആരോപണം.
ഇഡി നൽകുന്ന വിവരമനുസരിച്ച് വായ്പയായെടുത്ത 40,185 കോടി രൂപ ഇനിയും കന്പനികൾ അടയ്ക്കാനുണ്ട്. അഞ്ച് ബാങ്കുകളാകട്ടെ റിലയൻസ് കമ്യൂണിക്കേഷൻസിന്റെ അക്കൗണ്ടുകൾ വഞ്ചനാപരമാണെന്നും പ്രഖ്യാപിച്ചു.
വായ്പയെടുത്ത പണം കന്പനികളുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ വായ്പയുടെ നിശ്ചിത ശതമാനം തുക ബന്ധപ്പെട്ട കന്പനികളിലേക്കു മറിച്ച് പഴയ കടങ്ങൾ വീട്ടാൻ ഉപയോഗിച്ചെന്ന് ഇഡി ആരോപിക്കുന്നു. ചില ഫണ്ടുകൾ വിദേശത്തേക്കു മറിച്ചെന്നും അനുമാനമുണ്ട്.
കേസിൽ അനിൽ അംബാനിയെ ഓഗസ്റ്റിലും ഇഡി ചോദ്യം ചെയ്തിരുന്നു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യവസായപ്രമുഖനെതിരേ സമ്മർദം മുറുക്കുകയാണ് ഇഡി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു കീഴിൽ അനിൽ അംബാനിയുടെ 3000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കഴിഞ്ഞദിവസം ഇഡി കണ്ടുകെട്ടിയിരുന്നു.
Tags : Anil Ambani money laundering case Loan fraud Sbi ED