ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് നിരവധി പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി മധ്യപ്രദേശ് ഹൈക്കോടതി സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. സർക്കാർ സമർപ്പിച്ച റിപ്പോർട്ടുകളിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണെന്ന് നിരീക്ഷിച്ചു.
സംസ്ഥാന സർക്കാർ നേരത്തെ രൂപീകരിച്ച സമിതിയിൽ വിശ്വാസമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഹൈക്കോടതി നേരിട്ട് ഒരു ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. മരണകാരണം, ഉദ്യോഗസ്ഥരുടെ വീഴ്ചകൾ, ഉത്തരവാദിത്തം എന്നിവ ഈ കമ്മീഷൻ പരിശോധിക്കും.
ജലവിതരണ പൈപ്പ് ലൈൻ ടെൻഡറുകൾ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ ജില്ലാ ഭരണകൂടം സുരക്ഷിതമായി സൂക്ഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഹർജിക്കാരുടെ ആശങ്ക പരിഗണിച്ചാണിത്.
മരണസംഖ്യയെച്ചൊല്ലി വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം ഏഴ് മരണങ്ങൾ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ മെഡിക്കൽ കോളേജ് നടത്തിയ ഓഡിറ്റ് പ്രകാരം 15 മരണങ്ങളും, പ്രദേശവാസികളുടെ കണക്കനുസരിച്ച് 25-ഓളം മരണങ്ങളും നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഭഗീരഥ്പുര മേഖലയിലെ ഒരു പൊതുശൗചാലയത്തിൽ നിന്നുള്ള മലിനജലം കുടിവെള്ള പൈപ്പുമായി കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വെള്ളത്തിൽ അതിമാരകമായ 'ഇ കോളൈ' ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഇൻഡോറിൽ ഇത്രയും മാരകമായ രീതിയിൽ മലിനീകരണം ഉണ്ടായത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. കുടിവെള്ള പൈപ്പും മലിനജല പൈപ്പും ഒരേപോലെ പോകുന്നത് നഗരങ്ങളിലെ ഗുരുതരമായ അടിസ്ഥാന സൗകര്യ വീഴ്ചയാണെന്നും കോടതി വിമർശിച്ചു.
ഈ സംഭവത്തെത്തുടർന്ന് ഇൻഡോർ മുൻസിപ്പൽ കമ്മീഷണറെ സർക്കാർ നേരത്തെ മാറ്റിയിരുന്നു. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചീഫ് സെക്രട്ടറിയോട് ഓൺലൈനായി ഹാജരാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെമ്പാടും കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ 'സ്വച്ഛ് ജൽ അഭിയാൻ' എന്ന പേരിൽ പുതിയ ക്യാമ്പയിനും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : Madhya Pradesh water contamination Indore