ബംഗളുരു: ബംഗളുരുവിനു സമീപം ഹൊസ്‌കോട്ടെ താലൂക്കിലെ സത്യവാര ഗ്രാമത്തില്‍ ഹൊസ്‌കോട്ടെ- ദബാസ്‌പെട്ട ഹൈവേയില്‍ ഇന്നു പുലര്‍ച്ചെ 4.30ന് ഉണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ ഏഴു യുവാക്കള്‍ മരിച്ചു. മരിച്ച ആറു പേർ കാറിൽ സഞ്ചരിച്ചിരുന്നവരും ഒരാൾ കാർ ഇടിച്ചു കയറിയ ബൈക്കിൽ സഞ്ചരിച്ചിരുന്ന ആളുമാണ്.
മരിച്ചവരെല്ലാം ബംഗളൂരുവില്‍ വിദ്യാര്‍ഥികളും ജോലി ചെയ്യുന്നവരുമാണ്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന എക്‌സ്‌യുവി കാര്‍ ബൈക്കിലും ചരക്ക് ലോറിയിലും ഇടിച്ച് മറഞ്ഞുവെന്നാണ് സൂചന. കാറിലുണ്ടായിരുന്ന ആറു പേരും തത്ക്ഷണം മരിച്ചു. രാത്രി സെക്യൂരിറ്റി ജോലിക്കുശേഷം വീട്ടിലേക്ക് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഗഗന്‍(26) എന്ന യുവാവും ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തു മരിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കാറിന്‍റെ അമിതവേഗമാണ് അപകടത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന അശ്വിന്‍ നായർ (17), അയാന്‍, അര്‍ഹാന്‍ ഷെരീഫ്, ഭരത്(18), ഏദൻ ജോർജ്, എന്നിവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരാളെക്കുറിച്ചു വിവരമില്ല.
മൃതദേഹങ്ങള്‍ ഹൊസ്‌കോട്ടെ ഗവണ്‍മെന്‍റ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
Tags : Massive acciden Bengaluru multiple vehicle collision accident