ഭുവനേശ്വർ: ഒഡീഷയിൽ സാന്താ തൊപ്പി വിറ്റ വഴിയോര കച്ചവടക്കാർക്കുനേരെ ഭീഷണിയുമായി ഹിന്ദുത്വ പ്രവർത്തകർ.
സംസ്ഥാനം ഒരു ഹിന്ദു രാഷ്ട്രം ആണെന്നും ഇവിടെ ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാൻ പറ്റില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി. ഇവർ തന്നെ ചിത്രീകരിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വഴിയോര കച്ചവടക്കാരോട്, എവിടെ നിന്നുള്ളവരാണെന്നും ഹിന്ദുക്കളാണോ എന്നും ഹിന്ദുത്വ പ്രവർത്തകർ ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തങ്ങൾ ഹിന്ദുക്കളാണെന്നും രാജസ്ഥാനിൽ നിന്നാണ് വരുന്നതെന്നും രണ്ട് വഴിയോര കച്ചവടക്കാർ പറഞ്ഞു.
"ദാരിദ്ര്യം കാരണമാണ് സാന്താ തൊപ്പികൾ വിൽക്കുന്നതെന്നും കച്ചവടക്കാർ പറഞ്ഞു. ഇതോടെ ഇവിടെ, ഭഗവാൻ ജഗന്നാഥന് മാത്രമേ ഭരിക്കാൻ കഴിയൂ. ഹിന്ദുക്കളായ നിങ്ങൾക്ക് ഇതെങ്ങനെ ചെയ്യാൻ സാധിക്കുന്നു?. വേഗം സാധനങ്ങൾ എല്ലാമെടുത്ത് ഇവിടെ നിന്ന് പോകൂ. എന്തെങ്കിലും വിൽക്കുകയാണെങ്കിൽ ഭഗവാൻ ജഗന്നാഥന്റെ സാധനങ്ങൾ വിൽക്കുക'. -എന്നായിരുന്നു ഹിന്ദുത്വ പ്രവർത്തകരുടെ ആക്രോശം.
ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കുന്നില്ലെങ്കിൽ ഒഡീഷയിൽ സാധനങ്ങൾ വിൽക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും സംഘം അറിയിച്ചു.