ന്യൂഡൽഹി: ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ടു രാജ്യത്തുടനീളം ക്രൈസ്തവർക്കു നേരേയുണ്ടായ ആക്രമണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോണ്ഗ്രസ്.
കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നില്ലെങ്കിൽ പ്രധാനമന്ത്രി പള്ളിയിൽ പോകുന്ന ദൃശ്യങ്ങൾ നാം കാണില്ലായിരുന്നുവെന്നും അദ്ദേഹം പള്ളിയിൽ പോകുമെങ്കിലും അദ്ദേഹത്തിന്റെ കാലാൾപ്പടയാളികൾ ഗുണ്ടായിസത്തിലേർപ്പെടുന്നത് നാം കാണുകയാണെന്നും കോണ്ഗ്രസിന്റെ മാധ്യമവിഭാഗം തലവനായ പവൻ ഖേര വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
ഇക്കാര്യത്തിൽ പ്രധാനമന്ത്രിതന്നെ പ്രതികരിക്കണമെന്നും കാലാൾപ്പടയാളികളെ നിലയ്ക്കുനിർത്താൻ കഴിയില്ലെങ്കിൽ ക്രിസ്മസ് ദിനത്തിൽ പള്ളിയിൽ പോകുന്ന വേഷംകെട്ടൽ നടത്തരുതെന്നും പവൻ പറഞ്ഞു.
രാജ്യത്ത് ക്രൈസ്തവർക്കെതിരേ കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി സംഘടിത ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ബിജെപി സർക്കാരിനെയും പവൻ ഖേര രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തി.
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ മോദിയുടെ “ന്യൂ ഇന്ത്യ’യിലെ "ന്യൂ നോർമൽ'ആകില്ലെന്നു’ പ്രതീക്ഷിക്കുന്നതായി പവൻ പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ കേന്ദ്രത്തിലെ ബിജെപി സർക്കാരിനു സംരക്ഷിക്കാൻ കഴിയാത്തപ്പോൾ ഇന്ത്യക്കു പുറത്തെ ഹൈന്ദവ ന്യൂനപക്ഷങ്ങളെപ്പറ്റി സംസാരിക്കാൻ അവർക്ക് അവകാശമില്ലെന്നും പവൻ കൂട്ടിച്ചേർത്തു.
ഉത്സവങ്ങളുടെ കാര്യത്തിൽ, അത് ഹിന്ദുക്കളുടെ ഉത്സവങ്ങളാണെങ്കിലും മുസ്ലിംകളുടേതോ ക്രൈസ്തവരുടേതോ ആണെങ്കിലും എല്ലാവർക്കും അവരുടേതായ രീതിയിൽ ആഘോഷിക്കാൻ അവകാശമുണ്ടെന്നും എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ടെന്നും പവൻ ഖേര പറഞ്ഞു.
രാമനവമിയിലോ ഹനുമാൻ ജയന്തിയിലോ ഒരുകൂട്ടം ബജ്രംഗ്ദൾ പ്രവർത്തകരോ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരോ മുസ്ലിം പള്ളിക്കു പുറത്തുപോയി പ്രകോപനമുണ്ടാക്കുന്ന പാട്ടുകൾ വച്ച് അവിടെ ആടിപ്പാടുന്ന കാര്യം കോണ്ഗ്രസ് നേതാവ് ചൂണ്ടിക്കാണിച്ചു.
Tags : Congress PM Modi hooliganism infantry Pawan Khera christmas Celebrations