ബഹറാംപുർ: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ നേതൃത്വത്തിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ മോസ്ക് നിർമാണം തുടങ്ങി.
അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നതിനിടെയാണു എംഎൽഎ ഹുമയൂൺ കബീറിന്റെ നേതൃത്വത്തിൽ മോസ്കിന്റെ നിർമാണം. വർഗീയരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുവെന്നുകാട്ടി കഴിഞ്ഞദിവസം ഹുമയൂൺ കബീറിനെ പാർട്ടിയിൽനിന്ന് സസ്പൻഡ് ചെയ്തിരുന്നു. അതേസമയം തൃണമൂൽ കോൺഗ്രസ് നേതൃത്വം കാരണം വ്യക്തമാക്കിയിട്ടില്ല.
മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍തംഗയിലാണ് മോസ്ക്. ആളുകൾ കൂട്ടത്തോടെ ഇഷ്ടികയും സിമന്റുമായി മുദ്രാവാക്യം വിളികളോടെ നിർമാണസ്ഥലത്ത് എത്തുകയായിരുന്നു. 1992 ഡിസംബര്‍ 6ന് അയോദ്ധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാർഷികദിനത്തിലായിരുന്നു തറക്കല്ലിടൽ. പോലീസും ദ്രുതകർമസേനയും കനത്ത സുരക്ഷയൊരുക്കിയതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവാകുകയായിരുന്നു.
ഉച്ചയോടെ ഖുര്‍ആന്‍ പാരായണം ചെയ്തായിരുന്നു ചടങ്ങുകളുടെ തുടക്കം. സൗദി അറേബ്യയില്‍ നിന്നുള്ള രണ്ട് മതപുരോഹിതര്‍ ഉള്‍പ്പെടെ പങ്കെടുത്തു. ദേശീയ പാതയില്‍ ഗതാഗത തടസം ഒഴിവാക്കാന്‍ 3000 വോളണ്ടിയര്‍മാരെ സംഘാടകര്‍ നിയോഗിച്ചിരുന്നു.
ഭരണഘടനാവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ആരാധനാലയങ്ങൾ പണിയുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും ഹുമയൂൺ കബീർ പറയുന്നു. നാലുലക്ഷം പേർ ചടങ്ങിൽ പങ്കെടുത്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിഭജനരാഷ് ട്രീയത്തിനു മുന്നിൽ പശ്ചിമബംഗാൾ ഒരിക്കലും തല കുനിക്കില്ലെന്ന് രാവിലെ സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിരുന്നു. വർഗീയശക്തികൾക്കെതിരേ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : West Bengal Babri Masjid modeled Mosque Trinamool Congress MLA Controversy