ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍. വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.
ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് വാസു അപ്പീല്‍ നല്‍കിയത്. എന്നാല്‍ ഈ കേസില്‍ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം ശങ്കര്‍ ദാസിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള അതേ നിരീക്ഷണങ്ങള്‍ പിന്തുടര്‍ന്നാണ് ജസ്റ്റീസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് എൻ. വാസുവിന്‍റെ ഹർജിയും തള്ളിയത്. ദൈവത്തെപ്പോലും വെറുതെ വിട്ടില്ലെന്നുള്ള നീരീക്ഷണങ്ങളും കോടതി ആവര്‍ത്തിച്ചു.
കേസിന്‍റെ അന്വേഷണം പൂര്‍ത്തിയായെന്നും തെളിവുശേഖരണവും മറ്റ് നടപടികളും നടന്നു കഴിഞ്ഞതിനാല്‍ ഇനി കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്നുമായിരുന്നു എന്‍. വാസുവിന്‍റെ വാദം.
തന്‍റെ പ്രായവും നിലവിലെ ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യാപേക്ഷയിൽ വാദം കേൾക്കാന്‍ പോലും തയാറാകാതെയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
കേസിലെ മറ്റ് പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളും ഹൈക്കോടതി തള്ളിയിരുന്നു.
Tags : N Vasu Bail application Supreme Court Sabarimala Gold theft case