പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി. തൊഴിൽ, സ്ത്രീ ശാക്തീകരണം, ക്ഷേമ പദ്ധതികൾ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഒരു കോടിയാളുകൾക്ക് സർക്കാർ ജോലി നൽകുമെന്നാണ് പ്രധാന വാഗ്ദാനം.
നൈപുണ്യ അധിഷ്ഠിത തൊഴിൽ നൽകുന്നതിനായി സിൽസ് സെൻസസ്, എല്ലാ ജില്ലകളിലും മെഗാ സിൽ സെന്ററുകൾ, സ്വാശ്രയത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീകൾക്ക് രണ്ടു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങൾ.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി.നദ്ദ, കേന്ദ്ര മന്ത്രിയും എച്ച്എഎം (എസ്) നേതാവുമായ ജിതൻ റാം മാഞ്ചി, കേന്ദ്ര മന്ത്രിയും എൽജെപി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ തുടങ്ങിയവരും പങ്കെടുത്തു.
മഹാസഖ്യത്തിന്റെ പ്രകടന പത്രിക ചൊവ്വാഴ്ച ബീഹാർ കാ തേജസ്വി പ്രൺ എന്ന പേരിൽ പുറത്തിറക്കിയിരുന്നു. സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനകം സംസ്ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരംഗത്തിന് സർക്കാർ ജോലി നൽകുന്നതിനുള്ള നിയമം പാസാക്കുമെന്നാണ് മഹാസഖ്യത്തിന്റെ വാഗ്ദാനം.
243 അംഗ നിയമസഭയിലേക്ക് നവംബർ ആറ്, പതിനൊന്ന് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫലം നവംബർ 14 ന് പ്രഖ്യാപിക്കും.
Tags : Bihar election nda manifesto