ന്യൂഡൽഹി: ലോക്സഭ സ്പീക്കർക്കെതിരെയുള്ള അവിശ്വാസ പ്രമേയ നീക്കത്തിൽ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം ഇന്ന്. ബജറ്റ് ചർച്ച ആരംഭിക്കുന്നതിന് മുൻപായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.
സ്പീക്കറുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അവിശ്വാസ പ്രമേയത്തിൽ തീരുമാനം. എന്നാൽ സ്പീക്കർക്കെതിരായ നോട്ടീസിൽ ഒപ്പുവയ്ക്കാൻ തൃണമൂൽ കോൺഗ്രസ് തയാറായിട്ടില്ല. അവിശ്വാസ നോട്ടീസ് നൽകണോ എന്ന കാര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ ഇന്ന് തീരുമാനം എടുക്കുക.
ബജറ്റ് ചർച്ചയ്ക്ക് മുൻപ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. അംഗങ്ങളെ സസ്പെൻഡ് ചെയ്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയിൽ ഉന്നയിക്കാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം.
സർക്കാരുമായി ചർച്ച ചെയ്ത ശേഷം എന്തു വേണമെന്ന് അറിയിക്കാം എന്ന് സ്പീക്കർ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സ്പീക്കറുടെ നിലപാട് വ്യക്തമായ ശേഷം പ്രതിപക്ഷം ഇന്ന് വീണ്ടും യോഗം ചേരും.
Tags : rahul gandhi congress tmc om birla