ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാരുകൾ പൊതുജനങ്ങൾക്കു സൗജന്യങ്ങളും സബ്സിഡികളും പ്രഖ്യാപിക്കുന്നതിനെതിരേ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഇത്തരം നടപടികളുടെ ആത്യന്തിക ഭാരം നികുതിദായകരായ സാധാരണക്കാർ തന്നെ ചുമക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
സാന്പത്തിക വേർതിരിവില്ലാതെ സൗജന്യങ്ങൾ നൽകുന്നത് പ്രീണനമല്ലാതെ മറ്റൊന്നുമല്ലെന്നും രാജ്യത്തിന്റെ സാന്പത്തിക വികസനത്തിനു വെല്ലുവിളിയാണെന്നും കോടതി പറഞ്ഞു. വർധിച്ചുവരുന്ന വരുമാന കമ്മിക്കിടയിലും സർക്കാരുകളുടെ ഇത്തരം നടപടികൾ വർധിച്ചുവരുന്നതായും ബെഞ്ച് നിരീക്ഷിച്ചു.
2024ലെ വൈദ്യുതി ചട്ട ഭേദഗതിക്കെതിരേ തമിഴ്നാട് വൈദ്യുതിവിതരണ കന്പനി നൽകിയ ഹർജി പരിഗണിക്കുന്പോഴായിരുന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ജി, വിപുൽ പഞ്ചോലി എന്നിവരുടെ ബെഞ്ച് വിമർശനമുന്നയിച്ചത്. ഇത്തരത്തിൽ എത്രകാലം സൗജന്യ വാഗ്ദാനങ്ങൾ തുടരാൻ സാധിക്കുമെന്നും ഇത്തരം നടപടികൾ രാജ്യത്തിന്റെ ദീർഘകാല സാന്പത്തികവികസനത്തെ തടസപ്പെടുത്തുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരെ പിന്തുണയ്ക്കാൻ സർക്കാരിനു കടമയുണ്ട്. എന്നാൽ പൊതുവായി നൽകുന്ന സൗജന്യ ആനുകൂല്യങ്ങൾ ശരിയായ ലക്ഷ്യമാണോ നേടുന്നതെന്നും കോടതി ചോദിച്ചു.
തമിഴ്നാടുമായി ബന്ധപ്പെട്ട വിഷയമാണു കോടതി പരിഗണിച്ചെതെങ്കിലും തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്താകെ സൗജന്യങ്ങൾ നൽകുന്ന വിവിധ സംസ്ഥാനങ്ങൾക്കെതിരേയും രൂക്ഷഭാഷയിൽ കോടതി വിമർശനമുന്നയിച്ചു. രാജ്യത്താകെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്നും ഇതു പലപ്പോഴും തങ്ങളെ അസ്വസ്ഥരാക്കുന്നതായും കോടതി വ്യക്തമാക്കി.
സംസ്ഥാനങ്ങൾക്ക് അധികവരുമാനമുണ്ടെങ്കിൽ ആ തുക പൊതുജനങ്ങളുടെ വികസനത്തിനും റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയുടെ വികസനത്തിനുംവേണ്ടി ചെലവാക്കാനുള്ള ബാധ്യത സർക്കാരിനില്ലേയെന്നും കോടതി ചോദിച്ചു.
ജനങ്ങളുടെ അക്കൗണ്ടിലേക്കു നേരിട്ടു പണം നൽകുന്ന നടപടിയെയും ചീഫ് ജസ്റ്റീസ് രൂക്ഷമായി വിമർശിച്ചു. ജനങ്ങൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. അതുവഴി അവരുടെ അന്തസും ആത്മാഭിമാനവും നിലനിർത്താൻ കഴിയും. അല്ലാതെ എല്ലാം സൗജന്യമായി നൽകാൻ തുടങ്ങിയാൽ ജനങ്ങൾ എന്തിനാണു ജോലിക്കു പോകുന്നതെന്നും കോടതി ചോദിച്ചു.
വൈദ്യുതി സൗജന്യമായ ഒരു സംസ്ഥാനമുണ്ട്. വൈദ്യുതി ബില്ലുകള്‍ അടയ്ക്കാന്‍ കഴിവുള്ളവർക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേര്‍തിരിവില്ലാതെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് എന്തു നയപരമായ സംസ്കാരമാണു സൃഷ്ടിക്കപ്പെടുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും സൗകര്യം വേണമെങ്കിൽ അതിനു പണം നല്‍കണം. ഇത്തരം സൗജന്യങ്ങള്‍ നികുതിപ്പണമാണെന്ന് മറക്കരുതെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
ബിഹാർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ എൻഡിഎ സർക്കാർ നിക്ഷേപിച്ചിരുന്നു. ഇതു പരാമർശിക്കാതെയായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. സൗജന്യങ്ങൾ നൽകുന്നതിനെതിരേ ഇതാദ്യമായല്ല സുപ്രീംകോടതി വിമർശനമുന്നയിക്കുന്നത്. സൗജന്യങ്ങൾ ജനങ്ങളെ മടിയന്മാരാക്കുന്നുവെന്നായിരുന്നു കോടതിയുടെ മുൻ വിമർശനം.
Tags : Supreme Court bribery' for votes freebies subsidies Public election