ന്യൂഡൽഹി: ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) ആകെ അനുവദിച്ച 1630 തസ്തികകളിൽ 794 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്രസർക്കാർ.
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 441 തസ്തികകൾ ഡിജിസിഎ സൃഷ്ടിച്ചതായും കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു രാജ്യസഭയെ അറിയിച്ചു. മാനവശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നാലു മാസത്തിനിടെ 22 പുതിയ ഓഫീസർമാർ നിയമിതരായി.
62 ടെക്നിക്കൽ ഓഫീസർമാർ, അഞ്ച് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാർ, എട്ട് സ്റ്റെനോഗ്രാഫർമാർ എന്നിവരെ നിയമിച്ചു. ഓപ്പറേഷൻ ഓഫീസർമാരുടെ തസ്തികയിലേക്കുള്ള യോഗ്യതാ പരീക്ഷ നടത്തിയതായും കേന്ദ്രമന്ത്രി അറിയിച്ചു.
ആവശ്യത്തിനു ജീവനക്കാരില്ലാത്തത് ഡിജിസിഎയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചിട്ടില്ല. എന്നാൽ അപേക്ഷകരുടെ കുറവും നിയമനം ലഭിച്ചവർ ജോലിയിൽ ചേരാതിരിക്കുന്നതും പോലുള്ള അടിയന്തര ഘട്ടങ്ങളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താറുണ്ട്.
ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. പൈലറ്റ് പരിശീലനത്തിനായി 2025ൽ രണ്ട് പുതിയ ഫ്ലൈയിംഗ് പരിശീലന സ്ഥാപനങ്ങൾക്ക് ഡിജിസിഎ അനുമതി നൽകി. 2021നെ അപേക്ഷിച്ച് പരിശീലന വിമാനങ്ങളുടെ എണ്ണത്തിൽ 73 ശതമാനം വർധനയാണ് 2025ൽ ഉണ്ടായത്. നിലവിൽ 379 പരിശീലനവിമാനങ്ങൾ ഉണ്ടെന്നും മന്ത്രി അറിയിച്ചു.
രാജ്യസഭയിൽ ജെബി മേത്തർ എംപിയുടെ ചോദ്യത്തിനു നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Tags : DGCA vacant Out of 1630 posts minister ram mohan naidu Pilot