ന്യൂഡൽഹി: പതിമൂന്ന് വർഷമായി ചലനശേഷിയില്ലാതെ അബോധാവസ്ഥയിൽ കിടക്കുന്ന മകന്റെ ദയാവധം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.
ജീവൻ നിലനിർത്താൻ സഹായിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ എടുത്തുമാറ്റി 32കാരനായ മകന് നിഷ്ക്രിയ ദയാവധം (പാസിവ് എത്തനേഷ്യ) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച രണ്ട് മെഡിക്കൽ ബോർഡും മകൻ ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്നു വിധിയെഴുതി കോടതിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. 2018ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രകാരം ജീവൻ നിലനിർത്താൻ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ നീക്കംചെയ്ത് നിഷ്ക്രിയ ദയാവധം ഇന്ത്യയിൽ അനുവദനീയമാണ്.
ഇതിന് കോടതി നിയോഗിക്കുന്ന പ്രൈമറി, സെക്കൻഡറി മെഡിക്കൽ ബോർഡുകൾ രോഗിയെ പരിശോധിച്ച് ജീവിതത്തിലേക്കു മടങ്ങിവരില്ല എന്ന് സാക്ഷ്യപ്പെടുത്തണം.
ഈ കേസിൽ സുപ്രീംകോടതി നിഷ്ക്രിയ ദയാവധം അനുവദിച്ചാൽ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം നടപടിക്രമങ്ങൾ പാലിച്ചുള്ള ഇന്ത്യയിലെ ആദ്യ കേസായിരിക്കുമിത്.
Tags : Passive euthanasia Judgment postponed petition