ന്യൂഡൽഹി: പാർലമെന്റിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ പ്രതിഷേധത്തിനിടെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രിയും മുൻ കോണ്ഗ്രസ് നേതാവുമായിരുന്ന രവനീത് ബിട്ടുവും തമ്മിൽ വാക്കുതർക്കം.
ബിട്ടുവിനെ ചതിയനായ സുഹൃത്ത് എന്നുവിളിച്ച് രാഹുൽ കൈകൊടുത്തപ്പോൾ രാജ്യദ്രോഹിയെന്ന് ബിട്ടു തിരിച്ചുവിളിച്ചു.
ചൊവ്വാഴ്ച സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ സഭാ കവാടത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ധർണയെ അഭിസംബോധന ചെയ്യുന്നതിന് സമ്മേളനം ആരംഭിക്കുന്നതിനുമുന്പ് എത്തിയതായിരുന്നു രാഹുൽ.
പാലമെന്റിലേക്കെത്തിയ ബിട്ടു എംപിമാരെ നോക്കി "യുദ്ധം ജയിച്ചവരെപ്പോലെ ഇരിക്കുന്നു’ എന്നു പറഞ്ഞതോടെ "ഇതാ ചതിയൻ നടക്കുന്നു, അയാളുടെ നടത്തത്തിന്റെ വേഗത നോക്കൂ’എന്നു പറഞ്ഞുകൊണ്ട് രാഹുൽ കൈകൊടുക്കാൻ ശ്രമിച്ചു.
എന്നാൽ"കോണ്ഗ്രസ് രാജ്യത്തെ വിറ്റു’വെന്നു പരിഹസിച്ചുകൊണ്ട് രാഹുലിന് കൈകൊടുക്കാതെ ബിട്ടു പാർലമെന്റിനുള്ളിലേക്കു കയറിപ്പോയി. കോണ്ഗ്രസ് നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ബിയാന്ത് സിംഗിന്റെ ചെറുമകനാണ് രവനീത് ബിട്ടു.
നേരത്തേ ലുധിയാന, അനന്ത്പുർ സാഹിബ് മണ്ഡലങ്ങളിൽനിന്നു കോണ്ഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. 2021ൽ കോണ്ഗ്രസ് സഭാ കക്ഷി നേതാവായിരുന്ന ബിട്ടു 2024ലെ പൊതു തെരഞ്ഞെടുപ്പിനു മുന്പാണ് കോണ്ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
Tags : Rahul Gandhi Bittu cheater friend enemy of the country Parliament