ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കാനുള്ള ആയുധമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇന്ത്യയ്ക്ക് താരിഫുകള്‍ ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശത്തിന് മറുപടിയായി 'ഫര്‍ഖ് സമഝോ, സര് ജി!' (വ്യത്യാസം മനസ്സിലാക്കൂ, സര് ജി!) എന്ന ക്യാപ്ഷനോടെയാണ് രാഹുല്‍ എക്സില്‍ വീഡിയോ പങ്കുവെച്ചത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ശക്തമായ നിലപാടും മോദിയുടെ ബലഹീനതയും തമ്മിലുള്ള വ്യത്യാസം മനസിലാക്കൂ എന്ന അര്‍ഥത്തോടെയാണ് രാഹുല്‍ വീഡിയോ പങ്കിട്ടത്. 1971-ലെ ഇന്ത്യ-പാകിസ്താന് യുദ്ധകാലത്ത് അമേരിക്കന്‍ സെവന്ത് ഫ്ലീറ്റ് ഇന്ത്യന്‍ തീരത്ത് അയച്ചപ്പോഴും ഇന്ദിര ഗാന്ധി അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ നിന്നുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് ട്രംപിന്റെ ഒരു ഫോണ്‍ കോളിന് മുന്പില് മോദി കീഴടങ്ങിയെന്നും രാഹുല്‍ ആക്ഷേപിച്ചു. 'നമസ്തേ ട്രംപ്' ഇവന്റുകളില്‍ നിന്ന് 'ഹൗഡി മോദി'യിലേക്ക്, പിന്നെ 'ഡൊണാള്‍ഡ് ഭായ്'യിലേക്ക്, ഇനി എന്താണ് അടുത്തത്? എന്ന ചോദ്യത്തോടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും എക്സില്‍ പ്രതികരിച്ചു.
ഈ സംഭവം മോദി സര്‍ക്കാരിന്റെ വിദേശനയത്തെ വിമര്‍ശിക്കാനുള്ള അവസരമായാണ് പ്രതിപക്ഷം ഉപയോഗിക്കുന്നത്. റഷ്യന്‍ എണ്ണ ഇറക്കുമതി, വ്യാപാര താരിഫുകൾ, സൈനിക കരാറുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Tags : Rahul Gandhi Narendra Modi Trump