ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനു മുന്‍പും ഇടയിലും രാഹുൽ ഗാന്ധിയും പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും തമ്മിൽ വാഗ്വാദം.
നേരത്തെ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാഹുലിന്റെ പ്രസംഗം കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗിന്റെയും അമിത് ഷായുടെയും റിജുജുവിന്റെയും നേതൃത്വത്തിൽ പൂർണമായി തടസപ്പെടുത്തിയതിനു പിന്നാലെയാണു ബജറ്റ് ചർച്ചയിലെ രാഹുലിന്റെ പ്രസംഗവും പലപ്പോഴായി തടസപ്പെടുത്തിയത്.
എപ്സ്റ്റീൻ ഫയലുകളെയും അമേരിക്കയിലെ കോടതിയിൽ അദാനിക്കെതിരേയുള്ള കേസിന്റെ പേരിൽ അമേരിക്ക കഴുത്ത ഞെരിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിറ്റുവെന്ന രാഹുലിന്റെ പരാമർശത്തിനെതിരേയായിരുന്നു റിജുജുവിന്റെ ആദ്യ തടസവാദം. എന്നാൽ എപ്സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേരുണ്ടെന്നു കൂടി രാഹുൽ പറഞ്ഞതോടെ, മന്ത്രി വീണ്ടും തടസവുമായി എഴുന്നേറ്റു. പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾക്ക് ഗുരുതര അർഥതലങ്ങളുണ്ടെന്നു മന്ത്രി പറഞ്ഞു. ആരോപണങ്ങൾ ആധികാരികമാക്കാൻ റിജുജു ആവശ്യപ്പെട്ടു.
പറഞ്ഞതെല്ലാം ഇപ്പോൾ തന്നെ ആധികാരികമാക്കാൻ തയാറാണെന്നു രാഹുൽ തിരിച്ചടിച്ചു. രേഖകൾ സഭയിൽ സമർപ്പിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മുൻകൂർ എഴുതി നൽകാതെ ആരോപണം ഉന്നയിക്കരുതെന്നായിരുന്നു ലോക്സഭയുടെ അധ്യക്ഷ വേദിയിലിരുന്ന ബിജെപി എംപി ജഗദാംബിക പാൽ നിർദേശിച്ചത്.
മന്ത്രിയുടെയും അധ്യക്ഷന്റെയും തടസവാദങ്ങൾ നോക്കാതെ എപ്സ്റ്റീൻ ഫയലുകളിൽ മന്ത്രി പുരിയുടെ പേരുണ്ടെന്ന് രാഹുൽ വീണ്ടും പറഞ്ഞു.
Tags : Rahul Rijuju argument Lok sabha Rahul Gandhi