ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ പുതിയ ഒന്‍പതംഗ ബെഞ്ച് അന്തിമവാദം കേൾക്കും. ഏപ്രിൽ ഏഴുമുതൽ 22 വരെയാണു വിശദമായ വാദംകേൾക്കലിനു സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ശബരിമല യുവതീപ്രവേശന വിഷയത്തിൽ പുതിയൊരധ്യായം തുറക്കുകയാണ്.
മാർച്ച് 14നോ അതിനു മുന്‍പോ കക്ഷികൾ അവരുടെ രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് കേരള സർക്കാർ അടുത്ത മാസം 14നു മുന്‍പായി നിലപാട് അറിയിക്കേണ്ടിവരും. കേരള നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പായാണു സുപ്രീംകോടതിയിലെ വാദമെന്നതിനു രാഷ്ട്രീയപ്രാധാന്യമുണ്ട്. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങളിൽ ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണു സൂചന.
വിവിധ മതങ്ങളിലും ശബരിമല അടക്കമുള്ള ആരാധനാ സ്ഥലങ്ങളിലും സ്ത്രീകൾക്കെതിരായ വിവേചനങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കവേയാണു ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം.
പുതിയ ഭരണഘടനാ ബെഞ്ചിലെ ഒന്‍പത് ജഡ്ജിമാരെ ചീഫ് ജസ്റ്റീസ് പിന്നീട് നിയമിക്കും. നേരത്തേ രൂപവത്കരിച്ച ഒന്‍പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് മാത്രമാണു ശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. കോവിഡ് മഹാമാരിയെത്തുടർന്നാണു കേസിലെ നടപടികൾ വൈകിയത്.
സുപ്രീംകോടതിയുടെ നിലവിലെ വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ നിലപാടാകും ഇനി പ്രധാനം. യുവതീപ്രവേശനത്തെ അനുകൂലിച്ച് പിണറായി സർക്കാർ സ്വീകരിച്ച നിലപാടിന്റെകൂടി അടിസ്ഥാനത്തിലാണു സുപ്രീംകോടതിയുടെ വിധിയുണ്ടായത്.
യുവതീപ്രവേശനം അനുവദിച്ച 2018ലെ വിധിക്കെതിരേയാണ് പുനഃപരിശോധനാ ഹർജി. ഒന്‍പതംഗ ബെഞ്ചിന്റെ ഘടന ചീഫ് ജസ്റ്റീസ് പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ അറിയിക്കും. എട്ടു ദിവസം വാദം കേട്ട് സമയബന്ധിതമായി വാദം കേൾക്കൽ പൂർത്തിയാക്കാനാണു പുതിയ തീരുമാനം. കോടതി വേനലവധിക്കു പിരിഞ്ഞ ശേഷം വീണ്ടും ചേരുന്പോഴാകും അന്തിമവിധിയെന്നു പ്രതീക്ഷിക്കുന്നു.
പുനഃപരിശോധനാ ഹർജിയിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളിലാണ് ഒന്‍പതംഗ ബെഞ്ച് ഏപ്രിൽ ഏഴിനു രാവിലെ 10.30ന് വാദം കേൾക്കൽ ആരംഭിക്കുക. അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കും മൂന്നു ദിവസം വീതം വാദിക്കാം. പുനഃപരിശോധനാ ഹർജിക്കാരുടെയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രിൽ ഏഴു മുതൽ ഒന്‍പതു വരെ കേൾക്കും. എതിർക്കുന്ന കക്ഷികൾക്ക് അവരുടെ വാദങ്ങൾക്കായി ഏപ്രിൽ 14 മുതൽ 16 വരെ സമയം നൽകിയിട്ടുണ്ട്. ഏപ്രിൽ 21ന് മറുപടി സത്യവാങ്മൂലങ്ങൾ സമർപ്പിക്കാം. തുടർന്നു വിഷയം പഠിച്ച അമിക്കസ് ക്യൂറിയുടെ അന്തിമ വാദങ്ങൾ കേൾക്കും. ഏപ്രിൽ 22ന് വാദം അവസാനിപ്പിക്കും.
സുപ്രീംകോടതിയെ സഹായിക്കുന്നതിനായി മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വറിനെയും ശിവം സിംഗിനെയും അമിക്കസ് ക്യൂറിയായി നിയമിക്കും. എല്ലാ കക്ഷികളും സ്വീകരിച്ച നിലപാട് ശിവം സിംഗ് കോടതിയിൽ സമർപ്പിക്കുമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.
ശബരിമല വിധി പുനഃപരിശോധിക്കുന്നതിനെ പിന്തുണയ്ക്കുന്ന കക്ഷികളുടെ നോഡൽ കൗണ്‍സലായി അഭിഭാഷകൻ കൃഷ്ണ കുമാർ സിംഗിനെ കോടതി നിയമിച്ചു. പുനഃപരിശോധനയെ എതിർക്കുന്നവർക്കുള്ള നോഡൽ കൗണ്‍സലായി ശശ്വതി പരിയെയും നിയമിച്ചു.
ന്യൂഡൽഹി: രാഷ്ട്രീയപ്രാധാന്യമുള്ള സുപ്രീംകോടതിയിലെ ശബരിമല യുവതീപ്രവേശന വിഷയത്തിൽ കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയുടെ പരാമർശം സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി. കേരളം മുന്‍പ് പുനഃപരിശോധനാവിധിയെ എതിർത്തിരുന്നുവെന്നും നിലപാട് മാറാൻ സാധ്യതയുണ്ടെന്നുമായിരുന്നു പരാമർശം.
വിഷയത്തിൽ തത്കാലം മൗനം പാലിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിനു വിരുദ്ധമായ പരാമർശം മുതിർന്ന അഭിഭാഷകനിൽനിന്നുണ്ടായത് ബോധപൂർവമായിരുന്നില്ലെന്ന് നിയമവിദഗ്ധർ പറയുന്നു.
പുനഃപരിശോധനാ ഹർജികൾ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്പോൾ, നോഡൽ ഓഫീസർ നിയമനവുമായി ബന്ധപ്പെട്ട വാദത്തിനിടെയായിരുന്നു ജയ്ദീപിന്റെ വിവാദ പരാമർശം. എന്നാൽ, പുനഃപരിശോധനയെ കേന്ദ്രം പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിക്കുകയും ചെയ്തു.
കോടതി മുന്‍പാകെയുള്ള നടപടികൾ സുഗമമാക്കുന്നതിന് രണ്ട് അഭിഭാഷകരെ നോഡൽ ഓഫീസർമാരായി നിയമിക്കാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ഇന്നലെ നിർദേശിച്ചു. പുനഃപരിശോധനയെ എതിർക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും വിഭാഗങ്ങളിൽനിന്ന് ഓരോ പേരുവീതം നിർദേശിക്കാനായിരുന്നു ചീഫ് ജസ്റ്റീസ് പറഞ്ഞത്.
കേരള സർക്കാരിന്റെ സ്റ്റാൻഡിംഗ് കോണ്‍സൽ നിഷെ രാജൻ ഷൊങ്കറിന്റെ പേര് മുതിർന്ന അഭിഭാഷകരിലൊരാൾ നിർദേശിച്ചു. ഈ സമയത്താണ്, നിഷെ രാജനെ പുനഃപരിശോധനയെ എതിർക്കുന്നവരുടെ നോഡൽ ഓഫീസറാക്കരുതെന്ന് ജയ്ദീപ് പറഞ്ഞത്. യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയെ കേരളം ഇതുവരെ എതിർത്തിരുന്നുവെന്നാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്.
പിന്നീട്, ശബരിമല വിധി പുനഃപരിശോധിക്കുന്നതിനെ പിന്തുണയ്ക്കുന്ന കക്ഷികളുടെ നോഡൽ കോണ്‍സലായി അഡ്വ. കൃഷ്ണ കുമാർ സിംഗിനെയും എതിർക്കുന്നവർക്കുള്ള നോഡൽ കോണ്‍സലായി ശശ്വതി പരിയെയും കോടതി നിയമിച്ചു. സുപ്രീംകോടതിയെ സഹായിക്കുന്നതിനായി മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വറിനെയും ശിവം സിംഗിനെയും അമിക്കസ് ക്യുറിയായും നിയമിക്കും. എല്ലാ കക്ഷികളും സ്വീകരിച്ച നിലപാട് ശിവം സിംഗ് കോടതിയിൽ സമർപ്പിക്കുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് പറഞ്ഞു.
Tags : Sabarimala women's entry Supreme Court Sabarimala