ന്യൂഡൽഹി: അപ്രതീക്ഷിത കേന്ദ്ര ഇടപെടലിനെത്തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പ്രഖ്യാപനം നീട്ടിവച്ചതായി പിന്നീട് അധികൃതർ അറിയിക്കുകയായിരുന്നു.
അഡ്മിനിട്രേറ്റീവ് കാരണങ്ങൾകൊണ്ടാണു പ്രഖ്യാപനം നീട്ടിവയ്ക്കുന്നതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവും എഴുത്തുകാരനുമായ കെ.പി. രാമനുണ്ണി പറഞ്ഞെങ്കിലും മറ്റെന്തോ കാരണമുണ്ടെന്നാണ് സൂചന.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന വാർത്താസമ്മേളനത്തിൽ വിവിധ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്നായിരുന്നു അധികൃതർ ആദ്യം അറിയിച്ചിരുന്നത്. അവാർഡിന് അർഹരായവരുടെ പട്ടികയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് യോഗം അംഗീകാരം നൽകിയതിനു ശേഷമായിരുന്നു പത്രസമ്മേളന അറിയിപ്പ്.
എന്നാൽ പത്രസമ്മേളനത്തിന് തൊട്ടുമുന്പ് അവാർഡ് പ്രഖ്യാപനം മാറ്റുന്നതായി അധികൃതർ അറിയിക്കുകയായിരുന്നു. പ്രഖ്യാപനം ഉപേക്ഷിച്ചതു ശരിയല്ലെന്നും സാഹിത്യ അക്കാഡമിയുടെ പാരന്പര്യത്തിനു വിരുദ്ധമായിട്ടുള്ള കാര്യമാണെന്നു സാംസ്കാരിക മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.പി. രാമനുണ്ണി പറഞ്ഞു. കേന്ദ്രത്തിൽനിന്ന് ഇത്തരമൊരു ഇടപെടലുണ്ടാകുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും രാമനുണ്ണി കൂട്ടിച്ചേർത്തു.
Tags : Sahitya Akademi Award announcement postponed