ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) അടിയന്തരമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം, ഏതു ബെഞ്ചാണ് ഹർജി പരിഗണിക്കുക എന്ന് വ്യാഴാഴ്ച അറിയാം.
സംസ്ഥാന സർക്കാരും സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തരമായി ഹർജി പരിഗണിക്കണമെന്നാണ് ആവശ്യം. ഇതേത്തുടർന്നാണ് വെള്ളിയാഴ്ച പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.
എസ്ഐആറിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കുവേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആയിരുന്നു. എന്നാൽ, മെൻഷനിംഗിൽ മുതിർന്ന അഭിഭാഷകരെ കേൾക്കാറില്ലെന്ന കാര്യം ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയതോടെ, അദ്ദേഹം ഹാരിസ് ബീരാനെ മെൻഷനിംഗിനായി മുന്നോട്ട് നീക്കിനിർത്തുകയായിരുന്നു.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടിയാണ് രാജ്യസഭാ അംഗം കൂടിയായ ഹാരിസ് ബീരാൻ ഹാജരായത്. ഇതിനിടെ എല്ലാ ഹർജികളും ഒരുമിച്ച് കേൾക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ് ഉന്നയിച്ചു. ഇതും കോടതി അംഗീകരിച്ചു.
Tags : SIR Election Commission Voters List Supreme Court