ന്യൂഡൽഹി: വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണ (എസ്ഐആർ) ത്തെ വോട്ടർപട്ടികയുടെ ശുദ്ധീകരണമെന്നു വിശേഷിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. വോട്ടർപട്ടികയിൽ നുഴഞ്ഞുകയറ്റക്കാരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ചില രാഷ്ട്രീയകക്ഷികൾ എസ്ഐആറിനെ എതിർക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ എസ്ഐആർ വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചതിനു പിന്നാലെയായിരുന്നു ഗുജറാത്തിലെ കച്ചിൽ നടന്ന അതിർത്തി സുരക്ഷാസേനയുടെ (ബിഎസ്എഫ്) 61-ാമത് സ്ഥാപക ദിനാഘോഷത്തിൽ പ്രസംഗിക്കവെ അമിത് ഷായുടെ പരാമർശങ്ങൾ.
നുഴഞ്ഞുകയറ്റം തടയേണ്ടത് രാജ്യസുരക്ഷയ്ക്കും ജനാധിപത്യം സംരക്ഷിക്കുന്നതിനും അനിവാര്യമാണെന്നു വ്യക്തമാക്കിയ ആഭ്യന്തരമന്ത്രി, ബിഹാർ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ വൻ വിജയം നുഴഞ്ഞുകയറ്റക്കാർക്കെതിരായ ശക്തമായ പൊതുജനാഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും പറഞ്ഞു.
ചില രാഷ്ട്രീയകക്ഷികൾ നുഴഞ്ഞുകയറ്റക്കാർക്കെതിരേയുള്ള പ്രചാരണത്തെ ദുർബലപ്പെടുത്തുകയാണ്. എന്നാൽ, എല്ലാ നുഴഞ്ഞുകയറ്റക്കാരെയും നാടുകടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കലാപവിരുദ്ധ പ്രവർത്തനങ്ങളിലും നക്സൽ വിരുദ്ധ പ്രവർത്തനങ്ങളിലും ബിഎസ്എഫിന്റെ പങ്കിനെ പ്രശംസിച്ച ആഭ്യന്തരമന്ത്രി അടുത്ത വർഷം മാർച്ച് 31ഓടെ രാജ്യത്തെ നക്സൽ പ്രശ്നം എന്നന്നേക്കുമായി ഇല്ലാതാകുമെന്നും പറഞ്ഞു.
Tags : Amit Shah SIR cleaning of voter list