ന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി സർക്കാരുകളെ നാണം കെടുത്താൻ സുപ്രീംകോടതിയിൽ ഹർജികൾ സമർപ്പിക്കുന്ന പ്രവണതയ്ക്കെതിരേ സുപ്രീംകോടതി.
ഇത്തരം ഹർജികൾ പരിഗണിക്കുന്നതു വഴി സുപ്രീംകോടതിയെ രാഷ്ട്രീയ വിവാദത്തിലേക്കു തള്ളിവിടുന്നതായും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ പരസ്യങ്ങൾ പതിക്കുന്നതിന് പിവിസി ഫ്ലക്സ്ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന എൻജിഒ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണു കോടതിയുടെ പരാമർശം.
തെരഞ്ഞെടുപ്പ് അടുക്കുന്പോൾ സ്വകാര്യ വ്യക്തികളും എൻജിഒകളും സർക്കാരുകളെ പ്രതിസന്ധിയിലാക്കാൻ ചില ഹർജികൾ ഫയൽ ചെയ്യുന്നതായി കാണുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയെ രാഷ്ട്രീയ യുദ്ധങ്ങൾക്കു വേദിയായി ഉപയോഗിക്കുന്നുവെന്നതാണ് അടിസ്ഥാന പ്രശ്നം.
ജുഡീഷൽ ഇടപെടൽ ആവശ്യമുള്ള വിഷയങ്ങളിൽ കോടതി ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന മുന്നറിയിപ്പും ബെഞ്ച് നൽകി. ഹർജി സുപ്രീംകോടതിയിൽ എത്തിയ സമയവും സാഹചര്യവും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. അതേസമയം വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരൻ സുപ്രീംകോടതി സ്വാതന്ത്ര്യം നൽകി.
കേരളത്തിൽ പൊതുസ്ഥലങ്ങളിൽ പിവിസി ഫ്ലക്സ് ബോർഡുകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നാണ് ഹർജിക്കാരുടെ വാദം. ഹൈക്കോടതി ഉൾപ്പെടെ ഈ വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ട്.
Tags : Before Election Supreme Court Criticism Petitions Human Rights Foundation flexboards Kerala