ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാനായി മാറ്റി. ഈ വിഷയത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടർമാരെ ഒഴിവാക്കാൻ ഇത് കാരണമാകുമെന്നും ആരോപിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളും സംഘടനകളും കോടതിയെ സമീപിച്ചത്.
ഹർജികളിൽ വിശദമായ വാദം കേട്ട ശേഷം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വിധി പറയാനായി മാറ്റിയത്. വിദേശികളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനും പട്ടികയുടെ കൃത്യത ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചു. ആർട്ടിക്കിൾ 324 പ്രകാരം ഇതിനുള്ള അധികാരം തങ്ങൾക്കുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
എന്നാൽ ഈ നടപടി അശാസ്ത്രീയമാണെന്നും അർഹരായ പല വോട്ടർമാരും പട്ടികയിൽ നിന്ന് പുറത്താക്കപ്പെടാൻ ഇത് കാരണമാകുമെന്നും ഹർജിക്കാർ ആരോപിച്ചു. കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ നടപടി മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിരുന്നു.
കേരളം, ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹർജികളാണ് കോടതി പരിഗണിച്ചത്. കേരളത്തിൽ നിന്നുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരും ഈ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.
Tags : Supreme Court SIR