ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്‌ഫോടനക്കേസിൽ നിർണായക വഴിത്തിരിവ്. വൈറ്റ് കോളർ ഭീകരസംഘത്തിന് വിദേശത്ത് നിന്ന് 42 ബോംബ് നിർമാണ വീഡിയോകൾ ലഭിച്ചെന്ന് അന്വേഷണ സംഘം. ദേശീയമാധ്യമത്തോടാണ് അന്വേഷണസംഘം ഇക്കാര്യം വെളിപ്പെടുത്തിയത്.
കേസിൽ അറസ്റ്റിലായ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടർ മുസമ്മിൽ അഹമ്മദ് ഗനായിയുടെ ഫോൺ, ലാപ്‌ടോപ്പ് എന്നിവയിൽ നിന്നാണ് അന്വേഷണസംഘം വീഡിയോകൾ കണ്ടെത്തിയത്.
ഹൻസുള്ള എന്ന വിദേശ ഹാൻഡിലുകളിൽ നിന്നാണ് മുസമ്മിൽ അഹമ്മദ് ഗനായിയുടെ ലാപ്‌ടോപ്പിലേക്ക് വീഡിയോകൾ ലഭിച്ചിരിക്കുന്നത്. സ്ഫോടനം നടത്തിയ ഉമർ നബിയുടെ സഹപ്രവർത്തകനും കൂട്ടാളിയുമായിരുന്നു അറസ്റ്റിലായ ഗനായി. ചാവേർ ആക്രമണത്തിന് പ്രതികളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് വീഡിയോകളെന്നും അന്വേഷണ സംഘം പറഞ്ഞു.
സ്‌ഫോടനത്തിലെ പ്രതികൾക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ചെന്നും അന്വേഷണ സംഘം സംശയിക്കുന്നു. മുസമ്മിൽ അഹമ്മദ് ഗനായി ഉൾപ്പടെയുള്ളവർ തുർക്കി വഴി അഫ്ഗാനിസ്ഥാനിൽ എത്തിയതായും അന്വേഷണ സംഘം കരുതുന്നു. ഭീകരർക്ക് തുർക്കിയിൽ നിന്ന് സഹായം ലഭിച്ചിരുന്നെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Tags : delhi blast bomb red fort blast police