ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് ഞായറാഴ്ച. ഫെബ്രുവരി ഒന്നിനു രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഒന്‍പതാമത്തെ കേന്ദ്ര ബജറ്റാണ് അവതരിപ്പിക്കുന്നത്.
ലോകത്തെ അനിശ്ചിതമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ സാന്പത്തികവളർച്ചയെ ഉത്തേജിപ്പിക്കുന്നതാകും പൊതുബജറ്റ് എന്നാണു പ്രതീക്ഷ.
നികുതിഘടനയിൽ ഉൾപ്പെടെ നിരവധി പരിഷ്കരണ നടപടികളുംപ്രതീക്ഷിക്കുന്നു. ആദായനികുതി റിട്ടേണുകളിലെ പഴയ സന്പ്രദായം നിർത്തലാക്കുമെന്നു സൂചനയുണ്ട്.
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ചില പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. എയിംസ്, അതിവേഗ റെയിൽ അടക്കം കേരളം കാത്തിരിക്കുന്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമോയെന്നതിൽ ഇപ്പോഴും ഉറപ്പില്ല.
അമേരിക്കയിലെ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 50 ശതമാനം തീരുവ, അവസാനിക്കാത്ത യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷം, ഗ്രീൻലാൻഡ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണി, ഇറാനിലെ അസ്വസ്ഥത, പാക്കിസ്ഥാൻ ഉയർത്തുന്ന ഭീകരാക്രമണ ഭീഷണി എന്നിവ മുതൽ 27 യൂറോപ്യൻ രാജ്യങ്ങളുടെ യൂണിയനുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാർ എന്നിവയുടെ കൂടി പശ്ചാത്തലത്തിലാകും പുതിയ ബജറ്റ്.
Tags : Union Budget Kerala hope Minister nirmala sitharaman