ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ ഒന്‍പതാമത്തെ ബജറ്റ് അവതരണം ലോക്സഭയിൽ ഇന്നു രാവിലെ 11ന് ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.
സാന്പത്തികവളർച്ചയും വികസനവും ഉറപ്പാക്കാനും ധനക്കമ്മി കുറയ്ക്കാനും ബജറ്റ് ലക്ഷ്യമിടും. ശന്പളക്കാർ അടക്കമുള്ള മധ്യവർഗത്തെ സന്തോഷിപ്പിക്കാനും ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ ക്ഷേമത്തിനുള്ള പദ്ധതികൾക്കും നിർമല ശ്രമിച്ചേക്കും.
ദീർഘകാല ആസ്തികൾ സൃഷ്ടിക്കുന്നതിന് മൂലധനച്ചെലവിനു മുൻഗണന നൽകുന്നതാകും ഇത്തവണത്തെ പൊതുബജറ്റ് എന്നാണു പ്രതീക്ഷ. നിർമിതബുദ്ധി (എഐ) പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചേക്കും.
കേരളം, തമിഴ്നാട്, പഞ്ചിമബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാന നിയമസഭകളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണു കരുതുന്നത്. എയിംസ്, അതിവേഗ റെയിൽപാത അടക്കമുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുകയും തുക വകയിരുത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണു കേരളം. റബർ, നെല്ല്, മത്സ്യകർഷകർക്കായുള്ള പ്രത്യേക പ്രോത്സാഹന, സഹായ പദ്ധതികളും ടൂറിസം വികസനം അടക്കമുള്ള കേരളത്തിന്റെ മേഖലകൾക്ക് കൂടുതൽ വിഹിതവും ലഭിക്കേണ്ടതുണ്ട്. കേരളത്തിലെ റെയിൽവേ വികസനത്തിനും ഇതര കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കുമുള്ള വിഹിതം വർധിപ്പിക്കുമെന്നും പ്രതീക്ഷയുണ്ട്.
യൂറോപ്യൻ യൂണിയനുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറിന്റെ നേട്ടങ്ങൾ ഉറപ്പാക്കാനുള്ള ചില പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവയെ നേരിടാൻ മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
ആഗോള സംഘർഷങ്ങളുടെയും പാക്കിസ്ഥാനും ബംഗ്ലാദേശും ഉയർത്തുന്ന വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ പ്രതിരോധച്ചെലവുകൾ വീണ്ടും കൂട്ടിയേക്കും.
Tags : Union Budget Finance Minister nirmala sitharaman Parliament