ന്യൂഡൽഹി: കോളിളക്കം സൃഷ്ടിച്ച യുപി ഉന്നാവോ കൂട്ടബലാത്സംഗക്കേസിലെ പ്രതിയും മുൻ ബിജെപി നേതാവുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചു. 2017 മുതൽ തടവിൽക്കഴിയുന്ന സെൻഗാറിനു കോടതി കർക്കശ ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.
ജീവപര്യന്തം തടവു വിധിച്ച വിചാരണ കോടതി തീരുമാനത്തിനെതിരേ അദ്ദേഹം നൽകിയ അപ്പീൽ തീർപ്പാക്കുംവരെയാണു ജാമ്യം. ഇരയായ പെൺകുട്ടിയുടെ വസതിക്ക് അഞ്ചുകിലോമീറ്റർ ചുറ്റളവിൽ എത്തുന്നതിനു വിലക്ക് ഉൾപ്പെടെ നിർദേശങ്ങളാണ് ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദും ജസ്റ്റീസ് ഹരിഷ് വൈദ്യനാഥനും അടങ്ങുന്ന ബഞ്ച് ജാമ്യത്തിനായി നൽകിയിട്ടുള്ളത്.
പെൺകുട്ടിയെയും അമ്മയെയും ഭീഷണിപ്പെടുത്താൻ പാടില്ല. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തത്തുല്യതുകയ്ക്കുള്ള മൂന്ന് ആൾജാമ്യവും നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
2017 ജൂണിലായിരുന്നു ഉന്നാവോ ബലാത്സംഗം. ഉന്നാവോ എംഎൽഎയായിരുന്ന കുല്‍ദീപ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
Tags : bail Kuldeep Sengar strict conditions Unnao gangrape