ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരത്തിലെ ചില ശ്ലോകങ്ങൾ മുഹമ്മദലി ജിന്നയുടെ താത്പര്യത്തിൽ നീക്കം ചെയ്തത് അംഗീകരിച്ചതുവഴി ജവഹർലാൽ നെഹ്റുവും കോണ്ഗ്രസും പ്രീണന രാഷ്ട്രീയത്തിൽ മുഴുകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ 1937ൽ ഒഴിവാക്കിയെന്നും ഇതാണു വിഭജനത്തിന്റെ വിത്തുകൾ പാകിയതെന്നും മോദി ലോക്സഭയിൽ ആരോപിച്ചു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർലമെന്റിൽ ഇന്നലെ നടന്ന ചർച്ചയ്ക്കു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും പാർട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയിയും അക്കമിട്ടു നിരത്തിയ വാദങ്ങളിലൂടെ മോദിയുടെ ആരോപണങ്ങൾക്ക് തിരിച്ചടി നല്കി.
രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തവരെയും സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായവരെയും ഇകഴ്ത്തിക്കാട്ടാനാണ് ക്വിറ്റ് ഇന്ത്യ സമരത്തിൽ അടക്കം പങ്കെടുക്കാതിരുന്നവരുടെ പാഴ്ശ്രമമെന്നു കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു.
സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ മുസ്ലിം ലീഗിന്റെ സമ്മർദത്തിനു വഴങ്ങിയ പ്രീണന രാഷ്ട്രീയമാണു കോണ്ഗ്രസിന്റേതെന്നു മോദി ആരോപിച്ചു. മുസ്ലിം പ്രീണന രാഷ്ട്രീയത്തിലൂടെ കോണ്ഗ്രസ് എംഎംസി (മുസ്ലിം ലീഗ്- മാവോയിസ്റ്റ് കോണ്ഗ്രസ്) ആയി മാറിയെന്ന് മോദി പരിഹസിച്ചു.
വന്ദേമാതരത്തിന്റെ നൂറാം വാർഷികത്തിൽ രാജ്യം അടിയന്തരാവസ്ഥയിൽ കുടുങ്ങി. ഭരണഘടനയുടെ കഴുത്തു ഞെരിച്ചു. വന്ദേമാതരത്തിന്റെ മഹത്വം പുനഃസ്ഥാപിക്കാനുള്ള നല്ല അവസരമാണിപ്പോഴെന്ന് മോദി പറഞ്ഞു.
ഇന്ത്യയുടെ മഹത്തായ ഭൂതകാലം മുതൽ ജിന്നയ്ക്കും മുസ്ലിം ലീഗിനും കോണ്ഗ്രസ് കീഴടങ്ങിയെന്നുവരെയുള്ള പ്രസ്താവനകളോടെയാണു പ്രധാനമന്ത്രി മോദി ലോക്സഭയിലെ പത്തു മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കു തുടക്കം കുറിച്ചത്. രാജ്യസഭയിൽ ഇന്നു നടക്കുന്ന വന്ദേമാതരം ചർച്ചയ്ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കം കുറിക്കും.
വിവാദ എസ്ഐആർ അടക്കമുള്ള തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു രണ്ടുദിവസം നീളുന്ന 10 മണിക്കൂർ ചർച്ച ഇന്നു ലോക്സഭയിൽ നടക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുമെന്നാണു സൂചന.
Tags : Vande Mataram Modi Nehru congress BJP