ന്യൂഡൽഹി: ഒഡീഷയിൽ പ്രാർഥനായോഗത്തിനിടെ ബജ്രംഗ്ദൾ പ്രവർത്തകർ പാസ്റ്ററെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സംഭവം നടന്നു പത്ത് ദിവസങ്ങൾക്കുശേഷം. അതിക്രൂര ആക്രമണത്തിനിരയായ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിന്റെ ഭാര്യ വന്ദന നൽകിയ പരാതിയിലാണ് ഒഡീഷയിലെ ധെൻകനാൽ ജില്ലയിലെ പാർജാംഗ് പോലീസ് കേസെടുത്തിരിക്കുന്നത്.
മനഃപൂർവം പരിക്കേൽപ്പിക്കുക, സംഘം ചേർന്ന് ആക്രമിക്കുക, കലാപം സൃഷ്ടിക്കുക തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ ജാമ്യം ലഭിക്കാവുന്ന വിവിധ വകുപ്പുകൾ പ്രകാരമാണ് അക്രമികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, മതപരിവർത്തന നിരോധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി തനിക്കെതിരേ പോലീസ് കേസെടുത്തതായി പാസ്റ്റർ ബിപിൻ ബിഹാരി ദീപികയോട് പറഞ്ഞു. മൂന്നു തലമുറകളായി ക്രിസ്തുമതം പിന്തുടരുന്നവരാണു തന്റെ കുടുംബമെന്നും കഴിഞ്ഞ 17 വർഷമായി പാസ്റ്ററായി സേവനമനുഷ്ഠിക്കുകയാണെന്നും ബിപിൻ ബിഹാരി പറഞ്ഞു.
സംഭവത്തിൽ അന്നുതന്നെ നടപടി ആവശ്യപ്പെട്ടു പോലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ഭാര്യ വന്ദന ധെൻകനാൽ എസ്പിക്കു പരാതി നൽകിയതോടെയാണു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായത്. 12ന് എസ്പിക്കു പരാതി നൽകിയതിനു പിന്നാലെ 13ന് രാവിലെ 11.30 ഓടെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ നാലിന് വീട്ടിൽ പ്രാർഥനായോഗത്തിൽ പങ്കെടുക്കുന്പോഴാണ് ബജ്രംഗ്ദൾ പ്രവർത്തകരെന്നു സ്വയം പരിചയപ്പെടുത്തിയ സംഘം തങ്ങളുടെ വീട്ടിലേക്ക് എത്തുകയും തുടർന്ന് ഭർത്താവിനെ ആക്രമിക്കുകയും ചെയ്തതെന്ന് എസ്പിക്കു നൽകിയ പരാതിയിൽ വന്ദന ചൂണ്ടിക്കാട്ടി. വിവരമറിഞ്ഞിട്ടും പോലീസ് എത്താൻ വൈകി.
ബജ്രംഗ്ദൾ പ്രവർത്തകർ മുളവടികൊണ്ട് ഭർത്താവിനെ അടിക്കുകയും ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നുണ്ട്. ഇതോടൊപ്പം ഓവുചാലിലെ വെള്ളം കുടിക്കാൻ നിർബന്ധിക്കുകയും ക്ഷേത്രത്തിനു മുന്നിൽ കുന്പിടാൻ ആവശ്യപ്പെടുകയും ചെയ്തതെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ പോലീസ് എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ജഗനാഥനെയും ഗോമാതാവിനെയും അധിക്ഷേപിച്ച പാസ്റ്ററെ ജനക്കൂട്ടം ചാണകം തീറ്റിച്ച് ജയ് ശ്രീറാം, ജയ് ഗോമാതാ വിളിപ്പിച്ചതായി തീവ്രഹിന്ദുത്വവാദികളെ പിന്തുണയ്ക്കുന്ന ന്യൂസ് പോർട്ടലുകൾ വാർത്ത നൽകിയിട്ടുണ്ട്. പാർജാംഗ് ഹിന്ദു ഭൂരിപക്ഷ മേഖലയാണെന്നും ഏഴു ക്രിസ്ത്യൻ കുടുംബങ്ങളേ ഇവിടെയുള്ളൂവെന്നും വാർത്തയിലുണ്ട്.
Tags : Odisha Violence pastor Case