ന്യൂഡൽഹി: വോട്ടർപട്ടികയിലെ ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരെ കണ്ടെത്തി നീക്കംചെയ്യുന്നതിനുള്ള കംപ്യൂട്ടർ സോഫ്റ്റ്വേർ ഉപയോഗിച്ചിരുന്നത് 2022ൽ തെരഞ്ഞെടുപ്പു കമ്മീഷൻ നിർത്തിയത് സംശയകരം. ഒരിക്കൽ പ്രവർത്തിച്ചിരുന്ന വോട്ടർപട്ടിക ശുദ്ധീകരിക്കൽ സാങ്കേതികവിദ്യ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രക്രിയയിൽനിന്നു നിശബ്ദമായി അപ്രത്യക്ഷമായത് രാഹുൽ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണം ശരിവയ്ക്കുന്നതായി.
ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകളിലൂടെ ബിജെപിക്ക് അനുമൂലമായി ജനവിധി അട്ടിമറിച്ചെന്ന വെളിപ്പെടുത്തലിനെ വസ്തുതാപരമായി നിഷേധിക്കാൻ കമ്മീഷനു കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
നേരത്തേ രണ്ടുതവണ നടത്തിയ വോട്ട് ചോരി ആരോപണങ്ങളെയും പൊതുവെ തള്ളുകയും മറുചോദ്യം ഉന്നയിച്ച് തലയൂരുകയും ചെയ്യുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി ദുരൂഹതയും സംശയവും ബലപ്പെടുത്തുന്നു. അതിനിടയിലാണ് വോട്ടിരട്ടിപ്പുകൾ വേഗം തടയാനാകുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് രഹസ്യമായി നിർത്തിയത്. കമ്മീഷന്റെ വിശ്വാസ്യതയിൽ കരിനിഴൽ വീഴ്ത്തുന്ന മറ്റൊരു നടപടിയാണിതെന്നാണ് ആരോപണം.
ഹരിയാനയിൽ മോഷ്ടിക്കപ്പെട്ട 25,41,144 വോട്ടുകളിൽ 5.21 ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ ഉണ്ടെന്നു പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ചു വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും 22 വോട്ടുകൾ ചേർത്തതും മറ്റൊരു സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ച് 223 വോട്ടുകൾ ചേർത്തതും അടക്കമുള്ളത് ഇതിലുണ്ട്.
വ്യാജവോട്ടുകൾ ചേർക്കുന്നതിന് ബിജെപിക്കാർക്കു കമ്മീഷന്റെ സഹായമുണ്ടെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. ബിജെപിയെ സഹായിക്കാനല്ലെങ്കിൽ പിന്നെയെന്തുകൊണ്ടാണ് എളുപ്പമുള്ളതും ഉപയോഗിച്ചിരുന്നതുമായ സാങ്കേതികവിദ്യ രഹസ്യമായി നിർത്തിയതെന്ന ചോദ്യത്തിനു കമ്മീഷൻ ഇനിയും വിശദീകരണം നൽകിയിട്ടില്ല.
കാര്യക്ഷമത തെളിയിച്ച സോഫ്റ്റ്വേർ
വോട്ടിരട്ടിപ്പുകളും വ്യാജവോട്ടുകളും തടയാൻ കഴിയുന്ന "ഡ്യൂപ്ലിക്കേഷൻ-ഡീഡ്യൂപ്ലിക്കേഷൻ സോഫ്റ്റ്വേർ' സെന്റർ ഫോർ ഡെവലപ്മെന്റ് ആൻഡ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സിഡിഎസി) ആണു വികസിപ്പിച്ചത്.
2022ലെ വാർഷിക സ്പെഷൽ സമ്മറി റിവിഷൻ (എസ്എസ്ആർ) വേളയിലാണ് ഇത് അവസാനമായി ഉപയോഗിച്ചത്. രാജ്യത്തു മൊത്തം രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണത്തിൽ ഏകദേശം മൂന്നു കോടി ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ അസാധുവായ എൻട്രികൾ നീക്കം ചെയ്യുന്നതിന് അന്ന് ഇതിലൂടെ കാരണമായിരുന്നുവെന്ന് പ്രക്രിയയെക്കുറിച്ചു പരിചയമുള്ള കമ്മീഷനിലെ മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
വീടുകളിൽ ചെന്നുള്ള വോട്ടർമാരുടെ തിരിച്ചറിയൽ പ്രക്രിയയിൽ വോട്ടിരട്ടിപ്പുകളും വ്യാജ വോട്ടർമാരെയും എളുപ്പത്തിൽ കണ്ടെത്താൻ ഉദ്യോഗസ്ഥരെ സാങ്കേതികവിദ്യ സഹായിച്ചിരുന്നു.
എന്നാൽ, വീടുതോറുമുള്ള പരിശോധന നടക്കാത്തപ്പോൾ മാത്രമേ ഡ്യൂപ്ലിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കൂവെന്നാണ് കഴിഞ്ഞ ഒക്ടോബർ 27ലെ പത്രസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ നൽകിയ വിശദീകരണം. എസ്ഐആർ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ) പ്രകാരം ഇപ്പോൾ ഈ പ്രക്രിയ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കാനുള്ള സോഫ്റ്റ്വേറിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വിശദീകരിച്ചത്. ഭാവിയിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തുടരുമോയെന്ന ചോദ്യത്തിന് ഗ്യാനേഷ് ഉത്തരം നൽകാതിരുന്നതും ദുരൂഹത വർധിപ്പിക്കുന്നു.
ഫോട്ടോകളും വിലാസങ്ങളുമടക്കം സമാനമായ ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ തിരിച്ചറിഞ്ഞ് ഇല്ലാതാക്കാൻ സംസ്ഥാനങ്ങളോടു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആവർത്തിച്ചു നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വാർഷിക സ്പെഷൽ സമ്മറി റിവിഷൻ (എസ്എസ്ആർ) സമയത്താണു വർഷങ്ങളായി അത്തരം വോട്ടിരട്ടിപ്പുകളും വ്യാജവോട്ടുകളും ഡീഡ്യൂപ്ലിക്കേഷൻ സാങ്കേതികവിദ്യയിലൂടെ നീക്കുക.
കേരളത്തിലടക്കം 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടുത്തിടെ തുടങ്ങിവച്ച തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും (എസ്ഐആർ) വ്യാജ, ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ നീക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.
Tags : Vote-doping Vote chori Voter pattika Bjp Congress Election Commission