ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ വിവാദമായ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി വാദിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ ഈ അസാധാരണ നീക്കം.
ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ കോടതിയില്‍ നേരിട്ട് ഹാജരായി വാദിക്കുന്നത് അപൂര്‍വമായ സംഭവമാണ്. ഇതിനായി മമത ബാനര്‍ജിക്ക് സുപ്രീംകോടതി പ്രത്യേക സുരക്ഷാ പാസ് അനുവദിച്ചിട്ടുണ്ട്.
വോട്ടര്‍ പട്ടിക പുതുക്കുന്ന നിലവിലെ രീതി അശാസ്ത്രീയമാണെന്നും, ഇതുമൂലം ലക്ഷക്കണക്കിന് ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്താകാന്‍ സാധ്യതയുണ്ടെന്നും മമത ആരോപിക്കുന്നു. വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം മൂലം സംസ്ഥാനത്ത് ഏകദേശം 140 പേര് മരിച്ചതായി മുഖ്യമന്ത്രി തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മതിയായ പരിശീലനം ലഭിക്കാത്ത 8,100 മൈക്രോ ഒബ്സര്‍വര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഏകപക്ഷീയമായി വിന്യസിച്ചതിനെയും മമത ചോദ്യം ചെയ്യുന്നു. 'ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് നിലവിലെ പരിഷ്കരണം നടക്കുന്നത്. ഇത് വോട്ടര്‍മാരെ പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും ആരോപിച്ച് മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്.
ജനുവരി 28-നാണ് മമത ബാനര്‍ജി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെയും കക്ഷിചേര്‍ത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നല്കിയ ഹര്‍ജികള്‍ക്കൊപ്പം ഈ കേസും കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്.
Tags : SIR Mamata Banerjee Supreme Court