ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരേ കേന്ദ്രസർക്കാർ അവകാശലംഘന നോട്ടീസ് നൽകില്ലെന്നു പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു.
രാഹുലിന്റെ പാർലമെന്ററി പദവി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയ അവതരണത്തിന് പാർട്ടി എംപി നിഷികാന്ത് ദുബെ നോട്ടീസ് നൽകിയതിനാൽ സർക്കാർ മറ്റൊരു നോട്ടീസ് നൽകേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാഹുലിനെതിരായ നോട്ടീസ് നേരിട്ടു പാർലമെന്റിൽ കൊണ്ടുവരണോ അതോ ബന്ധപ്പെട്ട കമ്മിറ്റികൾക്ക് അയയ്ക്കണോ എന്ന വിഷയം സ്പീക്കറുമായി കൂടിയാലോചിച്ചു ചെയ്യുമെന്നും റിജിജു പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് നിഷികാന്ത് ദുബെ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് ബിജെപി സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് രാഹുലിനെതിരേ നോട്ടീസ് നൽകാൻ തീരുമാനിച്ചത്. രാഹുൽ അർബൻ നക്സലിനെപ്പോലെ പെരുമാറുന്നുവെന്നും രാജ്യവിരുദ്ധ ശക്തികളുമായി കൂട്ടുചേരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.
രാഹുൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരേയും പ്രധാനമന്ത്രിക്കെതിരേയും തെറ്റായ ആരോപങ്ങൾ ഉന്നയിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരേ അവകാശലംഘന നോട്ടീസ് നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചത്.
Tags : Rahul Gandhi Minister Kiren Rijiju Nishikant Dubey MP notice parliamentary seat