ന്യൂഡൽഹി: ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചാണ് വന്ദേമാതരം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഈ ഗാനം നമ്മെ പ്രചോദിപ്പിക്കുകയും ഊർജസ്വലമാക്കുകയും വേണം.
2047 ആകുന്പോഴേക്കും രാഷ്ട്രത്തെ സ്വാശ്രയവും വികസിതവുമാക്കാനുള്ള ദൃഢനിശ്ചയം നാം ആവർത്തിക്കേണ്ടതുണ്ടെന്ന് ലോക്സഭയിൽ വന്ദേമാതരം ചർച്ചയ്ക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിൽ ദേശീയഗീതത്തെ ചില ശക്തികൾ ഒറ്റിക്കൊടുത്തു (വിശ്വാസ് ഘാട്ട്). ആരാണിതു ചെയ്തതെന്നു വരുംതലമുറകളോടു പറയേണ്ടതു നമ്മുടെ കടമയാണ്. 1937ൽ മുഹമ്മദ് അലി ജിന്ന അതിനെ എതിർത്തു. നെഹ്റുവിനു തന്റെ സിംഹാസനം ഇളകുന്നതായി തോന്നി.
മുസ്ലിം ലീഗിന്റെ മുദ്രാവാക്യങ്ങളെ അപലപിക്കുന്നതിനും വന്ദേമാതരത്തോടുള്ള വിശ്വസ്തത പ്രകടിപ്പിക്കുന്നതിനും പകരം, ജിന്നയോട് യോജിച്ച് അദ്ദേഹം നേതാജി സുഭാഷ് ബോസിന് എഴുതി. ആനന്ദമഠത്തിന്റെ സന്ദർഭം മുസ് ലിംകളെ പ്രകോപിപ്പിക്കുമെന്ന് അദ്ദേഹം എഴുതി.
വന്ദേമാതരം പരിശോധിക്കാൻ കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി തീരുമാനിച്ചു. രാജ്യമെന്പാടുമുള്ള ദേശീയവാദികൾ ഇതിനെതിരേ രംഗത്തെത്തി. പക്ഷേ, നിർഭാഗ്യവശാൽ, മുസ്ലിം ലീഗിന് മുന്നിൽ കോണ്ഗ്രസ് കീഴടങ്ങി. വന്ദേമാതരം വിഭജിച്ചു. കോണ്ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നിത്. ഈ മാനസികാവസ്ഥ വിഭജനത്തിലേക്ക് നയിച്ചുവെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ വന്ദേമാതരം ബ്രിട്ടീഷുകാർക്കെതിരായ യുദ്ധപ്രഖ്യാപനമായിരുന്നു. രാജ്ഞിക്ക് ദീർഘായുസ് എന്ന ഗാനത്തിനുള്ള പ്രതികരണമായിരുന്നു അത്. വന്ദേമാതരം നിരോധിക്കാൻ ബ്രിട്ടീഷുകാർ നിർബന്ധിതരായി. കവിതയുടെ അച്ചടിയും പ്രചാരണവും തടയാൻ അവർ നിയമങ്ങൾ കൊണ്ടുവന്നു.
ബ്രിട്ടീഷുകാർ ബംഗാളിലൂടെ വിഭജനത്തിന്റെ വിത്തുകൾ വിതച്ചു. പക്ഷേ വന്ദേമാതരം ദേശീയ ഐക്യത്തിനുള്ള ഇഴയും ഗാനവുമായി മാറി. ഭൂമി അമ്മയാണെന്നും നമ്മൾ ഭൂമിയുടെ മകനാണെന്നുമാണു വന്ദേമാതരത്തിൽ പറയുന്നതെന്നും മോദി വിശദീകരിച്ചു.
Tags : Modi India's past vande mataram narendra modi