ന്യൂഡൽഹി: ഇന്ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ ) ബന്ധപ്പെട്ടു ചർച്ച വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ.
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. വർഷകാല സമ്മേളനത്തിലും ബിഹാറിലെ എസ്ഐആർ സംബന്ധിച്ച വിഷയത്തിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സർക്കാർ തയാറായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ചർച്ച നടന്ന രണ്ട് ദിവസം ഒഴികെ ബാക്കി ദിവസങ്ങളിൽ ഇരു സഭകളും പ്രക്ഷുബ്ധമായിരുന്നു.
എസ്ഐആർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയിൽ ഉൾപ്പെട്ട വിഷയമായതിനാൽ അത്തരം കാര്യങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യേണ്ട എന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. സമാന നിലപാട് തന്നെയായിരിക്കും കേന്ദ്രസർക്കാർ ഇത്തവണയും സ്വീകരിക്കുക.
എസ്ഐആറിനു പുറമെ ഡൽഹി ചെങ്കോട്ട സ്ഫോടനം, വർധിച്ചുവരുന്ന വായു മലിനീകരണം, ഇന്ത്യയുടെ വിദേശനയം, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടൊപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്നും സർവകക്ഷി യോഗത്തിൽ ആവശ്യമുയർന്നു.
പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ അധ്യക്ഷതയിൽ പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ നടന്ന സർവകക്ഷി യോഗത്തിൽ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ജെ.പി. നഡ്ഡ, അർജുൻ റാം മേഘ്വാൾ തുടങ്ങിയവർ പങ്കെടുത്തു. 36 രാഷ്ട്രീയ പാർട്ടികളുടെ 50 നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
കേരളത്തിൽ നിന്ന് എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജോണ്‍ ബ്രിട്ടാസ്, സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പാർലമെന്റ് സമ്മേളനം വെട്ടിക്കുറച്ചത് ജനാധിപത്യം അവസാനിപ്പിക്കുന്നതിനുള്ള ശ്രമമാണെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയ് ആരോപിച്ചു. 19 ദിവസം മാത്രമാണ് സമ്മേളനം. അതിൽ 15 ദിവസം മാത്രമേ പാർലമെന്റ് നടപടികൾ ഉണ്ടാകൂ. ഇതുവരെയുണ്ടായതിൽവച്ച് ഏറ്റവും ചെറിയ ശൈത്യകാല സമ്മേളനമാണ് ഇത്തവണ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെന്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയെങ്കിലും പാർലമെന്റിന്റെ രീതിക്ക് അനുസരിച്ചായിരിക്കും അതെന്ന് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
Tags : SIR parliament Winter Session discussion in SIR BJP Congress Opposition