അബുദാബി: അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. അസാം ബിൻ അബ്ദുൽ ലത്തീഫ്(7) ആണ് മരിച്ചത്.
നേരത്തെ അസാം ബിന്റെ മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയുമായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്.
അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് നേരത്തെ മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകൾ ഇസയും നിലവിൽ ചികിത്സയിലാണ്. അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
ദുബായിയിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ച നാല് കുട്ടികളുടെയും മൃതദേഹം യുഎഇയില്‍ തന്നെ കബറടക്കും. ബുഷ്റയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Tags : abudhabi car accident azam bin death