ഷിക്കാഗോ: ഷിക്കാഗോയിൽ ട്രെയിൻ യാത്രക്കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ജയിൽശിക്ഷ അനുഭവിക്കാതെ സ്വതന്ത്രനായി. 45കാരനായ ജീസസ് റാമിറസ് എന്നയാളാണ് നിയമത്തിലെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തി ശിക്ഷാവിധിയിൽ നിന്ന് ഒഴിവായത്.
2024 ഏപ്രിലിൽ ഷിക്കാഗോയിലെ പിങ്ക് ലൈൻ ട്രെയിനിൽ വച്ചാണ് റാമിറസ് ഒരു യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചത്. മുഖത്ത് തുടർച്ചയായി ഇടിക്കുകയും ചവിട്ടുകയും ചെയ്തതിനെത്തുടർന്ന് ഇരയായ 37കാരൻ ഒരാഴ്ചയോളം കോമയിലാവുകയും രണ്ട് മാസത്തോളം ആശുപത്രിയിൽ കഴിയുകയും ചെയ്തു.
കോടതിയിൽ കുറ്റം സമ്മതിച്ച റാമിറസിന് രണ്ട് വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇലിനോയ് നിയമപ്രകാരം ഇലക്ട്രോണിക് മോണിറ്റൽ (ആങ്കിൾ മോണിറ്റർ) കഴിഞ്ഞ സമയം ശിക്ഷാ കാലാവധിയായി കണക്കാക്കും. റാമിറസ് ഒരു വർഷത്തിലധികം ഇത്തരത്തിൽ നിരീക്ഷണത്തിലായിരുന്നു. കൂടാതെ, നല്ല പെരുമാറ്റത്തിന്റെ പേരിൽ ശിക്ഷാ കാലാവധി പകുതിയായി കുറയ്ക്കാനും നിയമം അനുവദിക്കുന്നു.
ഇരയുടെ തലച്ചോറിൽ രക്തസ്രാവം, വാരിയെല്ലുകൾക്ക് ഒടിവ് എന്നിവയുൾപ്പെടെ ഗുരുതരമായ പരുക്കുകൾ ഏൽപ്പിച്ച പ്രതി ഇത്ര വേഗം സ്വതന്ത്രനായത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Tags : Attempt murder train passenger