ഡബ്ലിൻ: അയർലൻഡിൽ മുമ്പെങ്ങും ഇല്ലാത്ത വിധം ഇൻഫ്ലുവൻസ രോഗം പടരുന്നതായി റിപ്പോർട്ട്. യൂറോപ്പിൽ അയർലൻഡ് ഏറ്റവും അധികം ഇൻഫ്ലുവൻസ ബാധിതരുള്ള രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
രാജ്യത്ത് രോഗലക്ഷണങ്ങളോടെ പരിശോധന നടത്തുന്നവരിൽ ഇൻഫ്ലുവൻസയുടെ പോസിറ്റീവ് നിരക്ക് 50 ശതമാനമാണ്. അയൽ രാജ്യമായ യുകെയിലെ സ്ഥിതിയും വിഭിന്നമല്ല.
ഫ്ലൂവിനെതിരേയുള്ള വാക്സിൻ എടുക്കാനും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരാനും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. രോഗ വ്യാപനം തടയുന്നതിനായി രോഗികൾ മാസ്ക് ധരിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ക്രിസ്മസ് അവധിക്കാലത്ത് സാധാരണഗതിയിൽ ഫ്ലൂ വ്യാപനം കൂടാറാണ് പതിവ്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ നിർബന്ധമായും ഫ്ലൂ വാക്സിൻ എടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
ഈ വർഷം ഫ്ലൂവിനെതിരെ പ്രത്യേകിച്ച് ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. മിക്ക ആശുപത്രികളിലും ഫ്ലൂബാധികളുടെ എണ്ണം ഏറുകയാണ്.