എരുമേലി: നെതർലൻഡ്സിൽ നിന്ന് എത്തിയ കുഞ്ഞു മാക്സിന് എരുമേലിയിൽ പേട്ട തുള്ളുന്ന തീർഥാടകരെ കണ്ടപ്പോൾ കൗതുകം. പിതാവ് സാം, അമ്മ സൂസൻ എന്നിവർക്കൊപ്പം ഇന്ത്യയിൽ എത്തിയതാണ് മാക്സ്.
വിവിധ വർണങ്ങൾ അണിഞ്ഞു നൃത്തം ചവിട്ടുന്ന തീർഥാടകർക്കൊപ്പം അൽപ നേരം അവരും കൂടി. തീർഥാടകർ ആകട്ടെ പ്രോത്സാഹനവും കൊണ്ട് ചുറ്റും കൂടിയപ്പോൾ ഡച്ച് മണ്ണിൽ നിന്നു എത്തിയ അവരുടെ മനസിലും എരുമേലി ഇടം പിടിച്ചു.
രണ്ട് മതത്തിന്റെ ആരാധനാലയങ്ങളിൽ ഒരേ സമയം കയറി ഇറങ്ങുന്ന എരുമേലിയിലെ കാഴ്ചയെക്കുറിച്ച് ഇറ്റ്സ് ജസ്റ്റ് അമേസിംഗ് എന്ന് പറഞ്ഞു അവർ പേട്ട തുള്ളലിന്റെ വർണ കാഴ്ചകളിലേക്ക് മടങ്ങി.
കേട്ടറിഞ്ഞ എരുമേലിയുടെ ഒരുമ കാണാൻ വിദേശികളും
എരുമേലി: ശബരിമല തീർഥാടന കാലത്തെ എരുമേലി കാണാൻ ആകാംക്ഷയോടെ എത്തുന്നവരിൽ വിദേശികളും നിരവധി. അയ്യപ്പഭക്തർ മുസ്ലിം പള്ളിയെ വലം വയ്ക്കുന്ന കാഴ്ചകൾ നേരിൽ കണ്ട് കാമറയിൽ ചിത്രീകരിക്കാൻ വിദേശ മാധ്യമ പ്രവർത്തകരും ധാരാളം എത്തുന്നുണ്ട്.
ശബരിമല സീസണിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദേശ സംഘങ്ങളിൽ മിക്കവരും എരുമേലി കൂടി ഉൾപ്പെടുത്തിയുള്ള പാക്കേജ് പ്രകാരമാണ് എത്തുന്നത്. ശബരിമല ദർശനത്തിനായി എത്തുന്ന വിദേശ സംഘങ്ങളുമുണ്ട്. മത സൗഹാർദം ഗവേഷണ പഠന വിഷയമാക്കി എത്തുന്ന വിദേശ ഗവേഷക സംഘങ്ങളും എരുമേലിയെ പഠനത്തിനായി തെരഞ്ഞെടുക്കുന്നുണ്ട്.
എരുമേലിയിൽ ശബരിമല തീർഥാടന നാളുകളിൽ ഏറ്റവും ശ്രദ്ധേയമാകുന്ന ദിവസങ്ങളായ ചന്ദനക്കുട ആഘോഷത്തിന്റെയും ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലിന്റെയും ദിവസങ്ങളിൽ വിദേശികളായ ഒട്ടനവധി പേർ എത്താറുണ്ട്.
ലളിത വസ്ത്രങ്ങൾ ധരിച്ച് ചെരുപ്പ് ഇല്ലാതെ വനത്തിലൂടെ നടന്ന് കുന്നും മലയും താണ്ടി ശബരിമലയിലേക്ക് അയ്യപ്പഭക്തർ പോകുന്നതും എരുമേലിയിൽ പേട്ടതുള്ളൽ നടത്തുന്നതും വിദേശ സംഘങ്ങൾക്ക് വിസ്മയകരമായ കാഴ്ചകളാണ്.
Tags : netherlands sabarimala erumeli