ടെക്സസ്: മെക്സിക്കോയിൽ നിന്ന് പറന്നുയർന്ന വിമാനം ഗാൽവെസ്റ്റൺ ബേയിൽ തകർന്ന് വീണ് അഞ്ച് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.
മെക്സിക്കോയിലെ മെറിഡയിൽ നിന്നും ഗാൽവെസ്റ്റണിലെ ആശുപത്രിയിലേക്ക് പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുപോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ലാൻഡിംഗിന് തൊട്ടുമുൻപായിരുന്നു അപകടം. മരിച്ചവരിൽ ചികിത്സയ്ക്കായി കൊണ്ടുപോയ കുട്ടിയും ഒരു ഡോക്ടറും മൂന്ന് നാവികസേനാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഗാൽവെസ്റ്റൺ കോസ്വേയുടെ പടിഞ്ഞാറ് ഭാഗത്താണ് അപകടം നടന്നത്.
ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് സംഭവത്തെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡിന് വിവരം ലഭിക്കുന്നത്. ഉടൻ സംഭവസ്ഥലത്ത് എത്തിയ അധികൃതർ രക്ഷാപ്രവർത്തനം ആരംഭിച്ചു.
കനത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തെ ബാധിച്ചെങ്കിലും കോസ്റ്റ് ഗാർഡും മറ്റ് ഏജൻസികളും ചേർന്ന് രണ്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിഡിയോയിൽ ഒരു കുട്ടിയെ വെള്ളത്തിൽ നിന്ന് വലിച്ചെടുത്ത് ആംബുലൻസിൽ കയറ്റുന്നതായി കാണാം. അതേസമയം അപകടകാരണം വ്യക്തമല്ല.
യുഎസ് ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.
വിമാനത്തിലുണ്ടായിരുന്നവർ മെക്സിക്കൻ നാവികസേനയുടെ മാനുഷിക ദൗത്യത്തിന്റെ ഭാഗമായി യാത്ര ചെയ്തവരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
Tags : Galveston Bay Plane Crash USA