ദുബായി: വിദേശത്ത് സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ പൗരന്മാർക്കെതിരേ സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും നടപടികൾ കർശനമാക്കി.
ഈ വർഷം യാചകവൃത്തി ആരോപിച്ച് സൗദി അറേബ്യ മാത്രം 24,000 പാക്കിസ്ഥാനികളെ നാടുകടത്തി. രാജ്യത്തു പ്രവേശിച്ചശേഷം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന കേസുകൾ ചൂണ്ടിക്കാട്ടി പാക് പൗരന്മാർക്ക് വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ചെയ്തു.
അതേസമയം, സൗദിയുടെയും യുഎഇയുടെയും നടപടികൾ പാക്കിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകർക്കുന്നതാണെന്ന് പാക് അധികൃതർ പറഞ്ഞു. 2025ൽ പാക്കിസ്ഥാനിൽനിന്നെത്തിയ 66,154 യാത്രക്കാരെ വിമാനത്താവളത്തിൽവച്ച് പിടികൂടുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.
ഭിക്ഷാടനക്കുറ്റം ചുമത്തി സൗദി ഈ വർഷം 24000, ദുബായി 6000, അസർബൈജാൻ 2,500 പാക്കിസ്ഥാനികളെ നാടുകടത്തിയിരുന്നു. സൗദിയിലേക്കു കടക്കാൻ ഭിക്ഷാടകർ ഉംറ വീസകൾ ചൂഷണം ചെയ്യുന്നത് തടയാൻ റിയാദ് പാക്കിസ്ഥാനോട് കഴിഞ്ഞവർഷം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
നടപടിയുണ്ടായില്ലെങ്കിൽ പാക്കിസ്ഥാനി ഉംറ, ഹജ്ജ് തീർഥാടകർക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സൗദി മതകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഭിക്ഷാടനവ്യവസായം പാക് മാഫിയ സംഘടിതമായി ചെയ്യുന്നുവെന്നും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണെന്നും വിവിധ രാജ്യങ്ങൾ ആരോപിക്കുന്നു.