ലണ്ടൻ: 25 വർഷം യുവതിയെ അടിമയാക്കി പാർപ്പിച്ച സംഭവത്തിൽ ബ്രിട്ടിഷ് സ്വദേശി അമാൻഡ വിക്സൺ (56) കുറ്റക്കാരിയെന്ന് കോടതി. ഗ്ലോസ്റ്റർഷെയറിലെ ട്യൂക്സ്ബറിയിലാണ് സംഭവം.
1995ൽ 16-ാം വയസിലാണ് പഠനവൈകല്യമുള്ള പെൺകുട്ടി അമാൻഡയുടെ വീട്ടിലെത്തിയത്. 2021ൽ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തും വരെ യുവതി കഠിന യാതനകൾ അനുഭവിച്ചു.
യുവതിയെ അമാൻഡ നിരന്തരമായി മർദ്ദിക്കുമായിരുന്നു. ചൂലുകൊണ്ട് അടിച്ച് പല്ലുകൾ കൊഴിക്കുക, മുഖത്ത് ബ്ലീച്ച് ഒഴിക്കുക, തല മുണ്ഡനം ചെയ്യുക, തൊണ്ടയിലേക്ക് ലിക്വിഡ് സോപ്പ് ഒഴിക്കുക തുടങ്ങിയ ക്രൂരതകളും അമാൻഡ ചെയ്തു.
എച്ചിൽ ഭക്ഷണം മാത്രം നൽകിയിരുന്ന യുവതിയെ വീടിന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. വർഷങ്ങളോളം കുളിക്കാൻ പോലും അനുവാദം നൽകിയിരുന്നില്ലെന്ന് യുവതി വെളിപ്പെടുത്തി. തറ തുടച്ചും മറ്റും മുട്ടുകാലിൽ ഇഴഞ്ഞത് കാരണം കാലുകളിൽ തഴമ്പുകൾ വീണിരുന്നു.
യുവതിയുടെ പേരിൽ ലഭിച്ചിരുന്ന സർക്കാർ ആനുകൂല്യങ്ങൾ അമാൻഡ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 33,000 പൗണ്ട് ഇത്തരത്തിൽ തട്ടിയെടുത്തു.
അമാൻഡയുടെ തന്നെ മക്കളിലൊരാൾ നൽകിയ രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് യുവതിയെ രക്ഷപ്പെടുത്തിയത്. അടിമപ്പണി ചെയ്യിപ്പിക്കൽ, മർദ്ദനം, തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ കോടതി ശരിവച്ചു.
അമാൻഡയ്ക്കുള്ള ശിക്ഷ മാർച്ച് 12ന് വിധിക്കും. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. നിലവിൽ ഒരു വളർത്തു കുടുംബത്തോടൊപ്പം കഴിയുന്ന യുവതി, വിദേശയാത്രകൾ നടത്താനും കോളജിൽ പോകാനും തുടങ്ങിയതായും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നാണ് റിപ്പോർട്ടുകൾ.
Tags : Tewkesbury 25 years Slave Crime