കൊളറാഡോ: മക്കളെ കൊലപ്പെടുത്തിയ ശേഷം യുകെയിലേക്ക് കടന്ന കേസിൽ കൊളറാഡോ സ്വദേശിനിയായ കിംബർലീ സിംഗ്ലറെ (36) അമേരിക്കയിലേക്ക് തിരിച്ചയയ്ക്കാൻ ലണ്ടൻ കോടതി ഉത്തരവിട്ടു.
കൊളറാഡോയിൽ വച്ച് രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയും മൂന്നാമത്തെ കുട്ടിയെ പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം യുകെയിലേക്ക് രക്ഷപ്പെട്ട സിംഗ്ലറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൊളറാഡോയിലെ ഫസ്റ്റ്-ഡിഗ്രി കൊലപാതക കുറ്റത്തിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത് യൂറോപ്യൻ മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാകുമെന്ന് സിംഗ്ലർ കോടതിയിൽ വാദിച്ചു.
എന്നാൽ, ഈ വാദം ജഡ്ജി തള്ളി. സമാനമായ കേസുകളിൽ കൈമാറ്റം അനുവദിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. 2023 ഡിസംബർ 19ന് കൊളറാഡോ സ്പ്രിംഗ്സിലെ അപ്പാർട്മെന്റിൽ മോഷണശ്രമം നടന്നതായി സിംഗ്ലർ പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ഒമ്പത് വയസുള്ള മകളെയും ഏഴു വയസുള്ള മകനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നീട്, മോഷണശ്രമം നടന്നിട്ടില്ലെന്നും കൊലപാതകം സിംഗ്ലർ നടത്തിയതാണെന്നും അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു.
ലണ്ടനിലെ കെൻസിംഗ്ടണിൽ ഒളിവിലിരിക്കെയാണ് സിംഗ്ലറെ 2023 ഡിസംബർ 30ന് അറസ്റ്റ് ചെയ്തത്.
Tags : kimberlee singler colorado uk usa crime