ഗ്രീൻസ്ബോറോ: നാല് വയസുകാരിയായ മകളെ കാറിനുള്ളിലെ കടുത്ത ചൂടിൽ തനിച്ച് ഉപേക്ഷിച്ച് കൊലപ്പെടുത്തിയ പിതാവിനെതിരേ പോലീസ് ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി.
നോർത്ത് കരോലിനയിലെ ഗ്രീൻസ്ബോറോ സ്വദേശിയായ ഷൈഹൈം ഡീയോൺ മൂർ (30) ആണ് ഈ ക്രൂരതയ്ക്ക് പിടിയിലായത്. കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കടുത്ത ചൂടുള്ള സമയത്ത് കുട്ടിയെ ദീർഘനേരം കാറിനുള്ളിൽ ശ്രദ്ധിക്കാതെ വിട്ടതാണ് മരണത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തി. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെപ്റ്റംബർ 24ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആദ്യം കുട്ടികളോടുള്ള ക്രൂരതയ്ക്കും അശ്രദ്ധയ്ക്കും ഇയാൾക്കെതിരേ കേസെടുത്തിരുന്നു. ഇതേത്തുടർന്ന് 2.5 ലക്ഷം ഡോളറിന്റെ ബോണ്ടിൽ ഇയാൾ ജയിലിലായിരുന്നു.
എന്നാൽ അന്വേഷണം പുരോഗമിച്ചതോടെ ഫെബ്രുവരി മൂന്നിന്, ഡിറ്റക്ടീവുകൾ പിതാവിനെതിരേ "ഫസ്റ്റ് ഡിഗ്രി മർഡർ' (ഒന്നാം ഡിഗ്രി കൊലപാതകം) ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി പോലീസ് പറഞ്ഞു.
മനഃപൂർവം ശാരീരിക പരിക്കേൽപ്പിച്ച് എന്ന കുറ്റവും ഇയാൾക്കെതിരേ നിലനിൽക്കുന്നുണ്ട്. നിലവിൽ ജാമ്യമില്ലാതെ ഗിൽഫോർഡ് കൗണ്ടി ജയിലിൽ കഴിയുകയാണ് പ്രതി.
കുട്ടികളെ വാഹനങ്ങളിൽ തനിച്ച് ഇരുത്തുന്നതിലെ അപകടത്തെക്കുറിച്ച് വീണ്ടും ലോകത്തിന് മുന്നിൽ ഒരു മുന്നറിയിപ്പായി ഈ സംഭവം മാറിയിരിക്കുകയാണ്.