NRI
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ വനിതാ വേദി, ആരോഗ്യബോധവത്കരണത്തിന്റെ ഭാഗമായി "നിശ്വാസം' (സമ്മർദമുക്ത ജീവിതം - റിലാക്സ്, റിസെറ്റ്, റിന്യൂ) എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു.
"സമ്മർദം കുറയ്ക്കുക, കൂടുതൽ ജീവിക്കുക: ആരോഗ്യമുള്ള മനസ്, ആരോഗ്യമുള്ള ജീവിതം' എന്ന പ്രമേയത്തെ ആസ്പദമാക്കി അബ്ബാസിയയിലെ ഹെവൻസ് ഹാളിൽ നടന്ന പരിപാടിയിൽ കുവൈറ്റിലെ പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. നീതു മറിയം ചാക്കോ (Fawzia Sultan Health Care Clinic, Salmiya) മുഖ്യപ്രഭാഷണം നടത്തി.
പ്രവാസി സമൂഹത്തിൽ വർധിച്ചുവരുന്ന സമ്മർദം, ഉത്കണ്ഠ, ഡിപ്രഷൻ, ഉറക്കസംബന്ധമായ പ്രശ്നങ്ങൾ, കുട്ടികളിലെയും കൗമാരക്കാരിലെയും മാനസിക വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.
വനിതാവേദി ചെയർപേഴ്സൺ മിനി ഗീവർഗീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കെജെപിഎസ് രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ടി. ടി. ബിനിൽ സ്വാഗതം ആശംസിച്ചു.
NRI
കുവൈറ്റ് സിറ്റി: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് കുവൈറ്റ് "ഇന്ത്യ ഉത്സവ്' സംഘടിപ്പിക്കുന്നു. കുവൈറ്റിലെ വിവിധ ഔട്ട്ലെറ്റുകളിലായി 2026 - 27 വരെ നീണ്ടു നിൽക്കുന്ന "ഇന്ത്യ ഉത്സവ്' അൽ-റായി ലുലു ഹൈപ്പർമാർക്കറ്റിൽ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിയാണ് ഉദ്ഘാടനം നിർവഹിച്ചു.
ലുലു കുവൈറ്റിന്റെ ഉന്നത മാനേജ്മെന്റ് അംഗങ്ങളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. പരമ്പരാഗത ഇന്ത്യൻ സംഗീത ബാൻഡിന്റെ അവതരണത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
ഇന്ത്യൻ ബ്രാൻഡഡ് ഉത്പന്നങ്ങളായ ഗ്രോസറികൾ, മാംസം, പഴങ്ങളും പച്ചക്കറികളും ഹെൽത്ത് ആൻഡ് ബ്യൂട്ടി ഉത്പന്നങ്ങൾ, ഫ്രെഷ്, ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ, ഫാഷൻ വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളിൽ ആകർഷകമായ വിലക്കുറവുകളും പ്രത്യേക ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.
സാരികൾ, ചുരിദാറുകൾ, ലെഹങ്കകൾ എന്നിവയ്ക്ക് ഫ്ലാറ്റ് 25 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചതോടെ എല്ലാ പ്രായത്തിലുള്ള ഷോപ്പർമാരുടെയും ആവേശം ഇരട്ടിയായി.
NRI
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. അൽ നജാത്ത് സ്കൂൾ മംഗഫിൽ നടന്ന പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു.
നടിയും തിരക്കഥാകൃത്തുമായ രോഹിണി ഉദ്ഘാടനം നിർവഹിച്ചു. കല കുവൈറ്റ് സജീവ പ്രവർത്തകനും മലയാളം മിഷൻ കുവൈറ്റ് പ്രസിഡന്റുമായ സനൽ കുമാറിന്റെ വിയോഗത്തിൽ ഫെസ്റ്റിവൽ അനുശോചനം രേഖപ്പെടുത്തി.
മലയാളംമിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ. സജി ചടങ്ങിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സ്വാഗതം ആശംസിച്ച ചടങ്ങിന് മൈക്രോ ഫിലിം ഫെസ്റ്റിവൽ ജനറൽ കൺവീനർ ജസ്റ്റിൻ നന്ദി പറഞ്ഞു.
സംവിധായകൻ ഷരീഫ് ഈസ, കല കുവൈറ്റ് വൈസ് പ്രസിഡന്റ് പി.വി. പ്രവീൺ, ജോയിൻ സെക്രട്ടറി പ്രസീദ് കരുണാകരൻ, കലാ വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ്, ഫഹഹീൽ മേഖല സെക്രട്ടറി ബിജോയ്, കല കുവൈറ്റ് ഫിലിം സൊസൈറ്റി കൺവീനർ അജിത്ത് പട്ടമന എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
63 കൊച്ചു സിനിമകൾ മാറ്റുരച്ച ഫിലിം ഫെസ്റ്റിവലിൽ വി.കെ. ശ്രീജിത്ത് സംവിധാനം ചെയ്ത "The third triumphet' മികച്ച സിനിമയ്ക്കുള്ള അവാർഡ് കരസ്ഥമാക്കി. ഷൈജു ജോൺ മാത്യു സംവിധാനം ചെയ്ത "ഇതൾ' എന്ന സിനിമയാണ് മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാർഡ്നേടിയത്.
രാജീവ് ദേവാനന്ദനം സംവിധാനം ചെയ്ത "പന്തം', സുശാന്ത് സുകുമാരൻ സംവിധാനം ചെയ്ത ഫോർമാറ്റ് എന്നിവ മികച്ച സിനിമകൾക്കുള്ള പ്രത്യേക ജൂറി പുരസ്കാരം നേടി. "The third triumphet' എന്ന സിനിമ സംവിധാനം ചെയ്ത വി.കെ. ശ്രീജിത്ത് ആണ് മികച്ച സംവിധായകൻ.
The shoes എന്ന സിനിമയിലൂടെ വിമൽ പി. വേലായുധൻ മികച്ച സ്ക്രിപ്റ്റ് റൈറ്ററായി തെരഞ്ഞെടുത്തു. സായിപ്പിന്റെ കൂടെ ഒരു രാത്രി എന്ന സിനിമയ്ക്ക് മികച്ച സ്ക്രിപ്റ്റ് റൈറ്റെറിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം നിഖിൽ പള്ളത്ത് നേടി.
ആവിർഭാവം എന്ന സിനിമയിലൂടെ മികച്ച സിനിമട്ടോഗ്രാഫികുള്ള അവാർഡ് അശ്വിൻ ശശികുമാർ, മികച്ച സൗണ്ട് ഡിസൈനർ അശ്വിൻ, ബെസ്റ്റ് ആർട്ട് ഡയറക്ടർ ആനന്ദ് ശ്രീകുമാർ എന്നിവർ അവാർഡ് കരസ്തമാക്കി.
ബെസ്റ്റ് എഡിറ്റർക്കുള്ള അവാർഡ് "Ray of Hope' എന്ന സിനിമയ്ക്ക് അരവിന്ദ് കൃഷ്ണൻ അർഹനായി. "The third triumphet' എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവച്ച നിഷാദ് മുഹമ്മദ് നല്ല നടനുള്ള അവാർഡ് കരസ്ഥമാക്കി.
ഭ്രമം എന്ന സിനിമയിൽ അഭിനയിച്ച ആൻഡ്രിയ ഷർളി ഡിക്രൂസ് മികച്ച നടിക്കുള്ള അവാർഡിന് അർഹയായി. "Hope' എന്ന സിനിമയിൽ അഭിനയിച്ച ഇസാൻ ഹിൽമി* ആണ് മികച്ച ബാലതാരം. കൂടാതെ "Room of shadows' എന്ന സിനിമയിലൂടെ ഇവഞ്ജലീന മറിയ സിബി മികച്ച ബാലതാരത്തിനുള്ള സ്പെഷ്യൽ ജൂറി അവാർഡും കരസ്ഥമാക്കി.
ജൂറി അംഗങ്ങൾ മത്സര ഫല പ്രഖ്യാപനവും മൈക്രോ ഫിലിം ഫെസ്റ്റിവൽ വിജയികൾക്കുള്ള അവാർഡ് ദാനവും നൽകി.
NRI
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) 47-ാമത് വാർഷിക പൊതുസമ്മേളനം വ്യാഴാഴ്ച വൈകുന്നേരം 6.30ന് സ. സനൽ കുമാർ നഗർ (ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ) നടക്കും.
മുതിർന്ന മാധ്യമ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലേക്ക് കുവൈറ്റിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: ലോകകേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് കുവൈറ്റ് പ്രവാസിയും പ്രമുഖ സാമൂഹ്യ, സാംസ്കാരിക, നിയമ കാര്യ പ്രവർത്തകനുമായ ബാബു ഫ്രാൻസീസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
2018ൽ ആരംഭിച്ച ആദ്യ ലോക കേരള സഭ മുതൽ വിവിധ സഭകളിൽ കുവൈറ്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. നോര്‍ക്ക കെയര്‍’ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യാഥ്യാര്‍ഥ്യമാക്കാൻ നടത്തിയ ഇടപെടലുകൾ വഴി ആയിരകണക്കിന് പ്രവാസികൾക്ക് പ്രയോജനം ലഭിച്ചു കൊണ്ടിരിക്കുന്നു.
മടങ്ങി ചെല്ലുന്ന പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന ആശയം 2018ലെ ലോക കേരള സഭയില്‍ അടക്കം നിരവധി വേദികളില്‍ നിര്‍ദ്ദേശം ഉന്നയിച്ച വ്യക്തിയാണ് എന്‍സിപി വര്‍ക്കിംഗ് കമ്മിറ്റി അംഗവും ഓവർസീസ് സെൽ ദേശീയ അധ്യക്ഷനുമായ ബാബു ഫ്രാന്‍സീസ്.
2024 ജൂണില്‍ നടന്ന നാലാം ലോക കേരള സഭയിലും ഈ വിഷയം മുഖ്യമന്ത്രിയോടും, സ്പീക്കറോടും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി , മടങ്ങി വരുന്ന പ്രവാസികളെയും ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതും ബാബു ഫ്രാന്‍സീസാണ്.
ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരുടെ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനും, കേരളത്തിന്റെ സംസ്കാരിക വളർച്ചയ്ക്ക് പുതിയ ദിശ നൽകുന്നതിനുമായി നിലകൊള്ളുന്ന ലോകകേരള സഭയുടെ അഞ്ചാമത് സമ്മേളനം ഈ മാസം 29, 30, 31 തീയതികളിൽ തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിക്കപ്പെടുന്നു.
ലോക കേരള സഭ എന്ന നൂതന ആശയത്തെ കേന്ദ്ര സർക്കാർ ഒരു മാതൃകാ പരമായ ചുവടുവെപ്പായി അംഗീകരിക്കുകയും, മറ്റു സംസ്ഥാനങ്ങളും ഈ മാതൃക പ്രാവർത്തികമാക്കണമെന്ന് ഔദ്യോഗികമായി ശുപാർശ ചെയ്തിരിക്കുകയാണ് വിദേശകാര്യ വകുപ്പിന്റെ പാർലിമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി.
ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബാബു ഫ്രാൻസീസിനെയും മറ്റു പ്രതിനിധികളെയും അഭിവാദ്യം ചെയ്യുന്നതായും പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനു എല്ലാ വിധ ആശംസകൾ നേരുന്നതായും ഓവർസീസ് എൻ സി പി ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.
International
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ക്രിസ്തീയവിശ്വാസത്തിന്റെ കേന്ദ്രമായ അഹ്മദിയിലെ ഔവർ ലേഡി ഓഫ് അറേബ്യ പള്ളി മൈനർ ബസിലിക്കയായി ഉയർത്തി.
തിരുക്കർമങ്ങളിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ മുഖ്യകാർമികനായിരുന്നു. വിശുദ്ധ കുർബാനമധ്യേ മൈനർ ബസിലിക്കയായി ഉയർത്തിക്കൊണ്ടുള്ള മാർപാപ്പയുടെ പ്രഖ്യാപനം അദ്ദേഹം അനാച്ഛാദനം ചെയ്തു.
ഇത് കുവൈറ്റിലെ മാത്രമല്ല, അറേബ്യൻ ഉപദ്വീപിലെ മുഴുവൻ ക്രൈസ്തവസമൂഹത്തിനും ചരിത്രനിമിഷമാണെന്ന് കർദിനാൾ പരോളിൻ വചനസന്ദേശത്തിൽ പറഞ്ഞു. ഈ അംഗീകാരം കേവലം സഭാ കെട്ടിടത്തിനുള്ള ബഹുമതിയല്ലെന്നും മറിച്ച് അറേബ്യൻ ഉപദ്വീപിലുടനീളമുള്ള സഭയുടെ പതിറ്റാണ്ടുകൾ നീണ്ട ആത്മീയയാത്രയ്ക്കും അതിന്റെ ദൗത്യത്തിനുമുള്ള അംഗീകാരമാണെന്നും കർദിനാൾ ചൂണ്ടിക്കാട്ടി.
പള്ളി സ്ഥാപിതമായതു മുതൽ തദ്ദേശീയരും കുടിയേറ്റക്കാരുമായ സമൂഹങ്ങളുമായി, പ്രത്യേകിച്ച് 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എത്തിയ കുടിയേറ്റ തൊഴിലാളികളുമായുള്ള സഭയുടെ ആഴമായ ബന്ധം കർദിനാൾ എടുത്തുപറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾ, നമ്മുടെ മാതാവായ കന്യകമറിയത്തോടുള്ള അവരുടെ വിശ്വാസവും ഭക്തിയും അവരോടൊപ്പം കൊണ്ടുവന്നുകൊണ്ട് ഇവിടെ സഭയെ പുനരുജ്ജീവിപ്പിക്കാൻ സഹായിച്ചു. എണ്ണമറ്റ വിശ്വാസികൾക്ക് പ്രത്യാശയും ആശ്വാസവും നൽകുന്ന ആത്മീയസങ്കേതമായി ഈ പള്ളി വളർന്നു. ബസിലിക്കയുടെ യഥാർഥ മഹത്വം അതിന്റെ ഘടനയുടെ ഭംഗിയിലല്ല, മറിച്ച് ദൈനംദിന ജീവിതത്തിൽ സുവിശേഷമൂല്യങ്ങളുടെ പാതയിൽ ചരിക്കുന്നതിലൂടെയാണെന്നും കർദിനാൾ പരോളിൻ പറഞ്ഞു.
യൂറോപ്യൻ കാര്യങ്ങൾക്കായുള്ള കുവൈറ്റ് അസി. വിദേശകാര്യമന്ത്രി സാദിഖ് മറാഫി, സർക്കാർ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, ഗൾഫ് രാജ്യങ്ങളിലെ വിവിധ ബിഷപ്പുമാർ, നൂറുകണക്കിനു വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മൂന്നു ദിവസത്തെ സന്ദർശനത്തിനായി കുവൈറ്റിലെത്തിയ കർദിനാൾ പരോളിൻ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ള അൽ അഹമ്മദ് അൽ സബായുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. വത്തിക്കാനും കുവൈറ്റുമായുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും അത് പൂർവാധികം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മതസഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും ആവശ്യകത എടുത്തുപറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയതും പിന്നീട് ഭരണഘടനയിൽ ഉൾപ്പെടുത്തിയതുമായ മൂല്യങ്ങളാണിവയെന്നും വ്യക്തമാക്കി.
NRI
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സപ്തതി ലോഗോയുടെ പ്രകാശനകർമം മഹാ ഇടവക വികാരി റവ. ഫാ.ഡോ. ബിജു ജോർജ് പാറയ്ക്കൽ നിർവഹിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വിശ്വാസികളായ 40 ഓളം പേർ, മലങ്കരസഭയുടെ അന്നത്തെ മേലധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ ബാവ തിരുമേനിയുടെ അനുഗ്രഹാശിസുകളോടെ, 1957 മുതൽ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ ഓർത്തഡോക്സ് രീതിയിലുള്ള സന്ധ്യാപ്രാർഥനകൾ ആരംഭിക്കുകയുണ്ടായി.
ഭാരതീയ സ്വതന്ത്രസഭയെന്ന നിലയിൽ കുവൈറ്റിൽ ആദ്യമായി സ്വന്തമായ ആരാധനകൾക്ക് തുടക്കം കുറിക്കുവാൻ സാധിച്ചുവെന്ന നിലയിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അഭിമാനിക്കുവാൻ സാധിക്കും.
1957 ജനുവരി 15നു തുടക്കം കുറിച്ച ഓർത്തഡോക്സ് സിറിയൻ ഇടവകയിൽ, അതേവർഷം മാർച്ച് മാസത്തിൽ കുവൈറ്റിൽ സ്വകാര്യസന്ദർശനത്തിനെത്തിയ റവ. ഫാ. ഇ.പി. ജേക്കബ്, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ആദ്യമായി വിശുദ്ധ കുർബാനയർപ്പിക്കുകയുണ്ടായി.
NRI
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്, അബ്ബാസിയ മേഖല സമ്മേളനം സ. നൂറുൽ ഹാഷിം നഗറിൽ (ഓക്സ്ഫോർഡ് പാക്കിസ്താനി സ്കൂൾ അബ്ബാസിയ) മേഖല പ്രസിഡന്റ് കൃഷ്ണ മേലത്തിന്റെ അധ്യക്ഷതയിൽ നടന്നു.
കലയുടെ മുൻ ഭാരവാഹി സി. രജീഷ് ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഗായകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ മേഖല എക്സിക്യൂട്ടീവ് അംഗം ഉമേഷ് കീഴറ അനുശോചനപ്രമേയം അവതരിപ്പിച്ചു.
കൃഷ്ണ മേലത്ത്, നവീൻ എളയാവൂർ, ആശാലത ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സംഘടന റിപ്പോർട്ടും അബ്ബാസിയ മേഖല സെക്രട്ടറി പി.പി. സജീവൻ മേഖലാ വാർഷിക പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
30 യൂണിറ്റുകളിൽ നിന്നുമായി 210 പ്രതിനിധികളും, കേന്ദ്ര - മേഖല കമ്മിറ്റി അംഗങ്ങളുമടക്കം 261 പേർ സമ്മേളനത്തിൽ പങ്കെടുത്തു. യൂണിറ്റുകളെ പ്രതിനിധീകരിച്ച് 37 പേർ ചർച്ചയിൽ പങ്കെടുത്തു.
അടുത്ത പ്രവർത്തന വർഷത്തിൽ അബ്ബാസിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ എക്സിക്യുട്ടീവ് അംഗങ്ങളെയും മേഖല പ്രസിഡന്റായി മനോജ് കുമാർ, സെക്രട്ടറിയായി കൃഷ്ണ മേലത്ത് എന്നിവരെയും തെരഞ്ഞെടുത്തു. ഭാരവാഹികളടക്കം 45 അംഗങ്ങളുൾപ്പെടുന്നതാണ് മേഖല കമ്മിറ്റി.
പ്രവാസികളെയും മലയാളി സമൂഹത്തെയും സംബന്ധിച്ച വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു.
സമ്മേളനത്തിന്റെ സംഘാടകസമിതി സ്വാഗത സംഘം ചെയർമാൻ തസ്നിം മന്നിയിൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അബ്ബാസിയ മേഖലയുടെ പുതിയതായി തെരഞ്ഞെടുത്ത സെക്രട്ടറി കൃഷ്ണ മേലത്ത് നന്ദി പറഞ്ഞു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അഹ്മദിയിലുള്ള ഔവർ ലേഡി ഓഫ് അറേബ്യ പള്ളി വെള്ളിയാഴ്ച മൈനർ ബസിലിക്കയായി ഉയർത്തും. പ്രാദേശികസമയം രാവിലെ പത്തിനു നടക്കുന്ന തിരുക്കർമങ്ങളുടെ മധ്യേ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പ്രഖ്യാപനം നടത്തും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
ചടങ്ങിൽ പങ്കെടുക്കുന്നതിനായി കർദിനാൾ പിയെത്രോ പരോളിൻ ഇന്നലെ കുവൈറ്റിലെത്തി. ത്രിദിനസന്ദർശനത്തിനിടെ കുവൈറ്റ് ഭരണാധികാരികളുമായും പ്രാദേശിക സഭാസമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കുവൈറ്റ് സിറ്റിയിലെ ഹോളി ഫാമിലി കോ-കത്തീഡ്രലിലാണ് കത്തോലിക്കാസമൂഹവുമായി കൂടിക്കാഴ്ച നടത്തുക.
അറേബ്യൻ ഉപദ്വീപിൽ ഇതാദ്യമായാണ് ഒരു പള്ളിക്ക് മൈനർ ബസിലിക്ക പദവി ലഭിക്കുന്നത്. ചരിത്രപരവും ആധ്യാത്മികപരവും അജപാലനപരവുമായ പ്രത്യേകതകൾ പരിഗണിച്ച് കഴിഞ്ഞ വർഷം ജൂൺ 28നാണ് ലെയോ പതിനാലാമൻ മാർപാപ്പ പള്ളിയെ മൈനർ ബസിലിക്കയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.
ബഹറിൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് നോർത്തേൺ അറേബ്യ വികാരിയത്ത്. ബിഷപ് ആൽദോ ബെറാർഡി ഒഎസ്എസ്ടിയാണ് ഇപ്പോഴത്തെ അപ്പസ്തോലിക് വികാരി.
1948 ഡിസംബർ എട്ടിന് പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ ചെറിയ ചാപ്പലായാണ് ഔർ ലേഡി ഓഫ് അറേബ്യ പള്ളിയുടെ ഉത്ഭവം. കർമലീത്താ വൈദികരുടെ നേതൃത്വത്തിലാണ് ഇതു നിർമിച്ചത്. വർധിച്ചുവരുന്ന പ്രവാസി കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1957ൽ കുവൈറ്റ് ഓയിൽ കമ്പനിയാണ് ഇപ്പോഴത്തെ പള്ളി നിർമിച്ചത്.
അറേബ്യൻ ഉപദ്വീപിലെ രണ്ട് അപ്പസ്തോലിക് വികാരിയത്തുകളെയും ഉൾപ്പെടുത്തി ഔർ ലേഡി ഓഫ് അറേബ്യയെ പിന്നീട് ഗൾഫിന്റെ പ്രധാന പള്ളിയായി പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി കുവൈറ്റിലും ഗൾഫിലുടനീളവുമുള്ള കത്തോലിക്കർക്ക് ഈ പള്ളി ഒരു ആത്മീയഭവനമായും ഐക്യത്തിന്റെ പ്രതീകമായും മാറി.
1949ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആശീർവദിച്ച കർമലമാതാവിന്റെ തിരുസ്വരൂപമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
International
കുവൈറ്റ്: കുവൈറ്റിലെ അഹ്മദിയിലുള്ള ഔവർ ലേഡി ഓഫ് അറേബ്യ പള്ളി നാളെ മൈനർ ബസിലിക്കയായി ഉയർത്തും. പ്രാദേശികസമയം രാവിലെ പത്തിനു നടക്കുന്ന തിരുക്കർമങ്ങളുടെ മധ്യേ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പ്രഖ്യാപനം നടത്തും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
ചടങ്ങിൽ പങ്കെടുക്കുന്നതിനായി കർദിനാൾ പിയെത്രോ പരോളിൻ ഇന്നലെ കുവൈറ്റിലെത്തി. ത്രിദിനസന്ദർശനത്തിനിടെ കുവൈറ്റ് ഭരണാധികാരികളുമായും പ്രാദേശിക സഭാസമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കുവൈറ്റ് സിറ്റിയിലെ ഹോളി ഫാമിലി കോ-കത്തീഡ്രലിലാണ് കത്തോലിക്കാസമൂഹവുമായി കൂടിക്കാഴ്ച നടത്തുക.
അറേബ്യൻ ഉപദ്വീപിൽ ഇതാദ്യമായാണ് ഒരു പള്ളിക്ക് മൈനർ ബസിലിക്ക പദവി ലഭിക്കുന്നത്. ചരിത്രപരവും ആധ്യാത്മികപരവും അജപാലനപരവുമായ പ്രത്യേകതകൾ പരിഗണിച്ച് കഴിഞ്ഞ വർഷം ജൂൺ 28നാണ് ലെയോ പതിനാലാമൻ മാർപാപ്പ പള്ളിയെ മൈനർ ബസിലിക്കയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ബഹറിൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് നോർത്തേൺ അറേബ്യ വികാരിയത്ത്. ബിഷപ് ആൽദോ ബെറാർഡി ഒഎസ്എസ്ടിയാണ് ഇപ്പോഴത്തെ അപ്പസ്തോലിക് വികാരി.
1948 ഡിസംബർ എട്ടിന് പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ ചെറിയ ചാപ്പലായാണ് ഔർ ലേഡി ഓഫ് അറേബ്യ പള്ളിയുടെ ഉത്ഭവം. കർമലീത്താ വൈദികരുടെ നേതൃത്വത്തിലാണ് ഇതു നിർമിച്ചത്. വർധിച്ചുവരുന്ന പ്രവാസി കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1957ൽ കുവൈറ്റ് ഓയിൽ കമ്പനിയാണ് ഇപ്പോഴത്തെ പള്ളി നിർമിച്ചത്.
അറേബ്യൻ ഉപദ്വീപിലെ രണ്ട് അപ്പസ്തോലിക് വികാരിയത്തുകളെയും ഉൾപ്പെടുത്തി ഔർ ലേഡി ഓഫ് അറേബ്യയെ പിന്നീട് ഗൾഫിന്റെ പ്രധാന പള്ളിയായി പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി കുവൈറ്റിലും ഗൾഫിലുടനീളവുമുള്ള കത്തോലിക്കർക്ക് ഈ പള്ളി ഒരു ആത്മീയഭവനമായും ഐക്യത്തിന്റെ പ്രതീകമായും മാറി. 1949ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആശീർവദിച്ച കർമലമാതാവിന്റെ തിരുസ്വരൂപമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
NRI
കുവൈറ്റ് സിറ്റി: സെന്റ് പീറ്റേഴ്സ് സിഎസ്ഐ ഇടവകയുടെ ആദ്യഫല പെരുന്നാൾ ഈ മാസം 17ന് രാവിലെ എട്ട് മുതൽ എൻഇസികെ ദേവാലയത്തിൽ നടത്തപ്പെടും. സമർപ്പണശുശ്രൂഷയോടെ ആദ്യഫലപ്പെരുന്നാളിനു ആരംഭമാകും.
ക്രിസ്തീയ ഗാന രചയിതാവും ഡിഎസ്എംസി മുൻ ഡയറക്ടറുമായ റവ. സാജൻ പി. മാത്യു ആദ്യ ഫല പെരുന്നാൾ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ എംബസി പ്രതിനിധി ഹരീത്ത് ഖേത്തൻ ഉൾപ്പെടെ കുവൈറ്റിലെ വിവിധ ആധ്യാത്മിക സാമൂഹിക നേതാക്കന്മാർ പങ്കെടുക്കും.
റവ. സി.എം. ഈപ്പൻ അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ വിനോദ് കുര്യൻ, ജോൺസൺ വർഗീസ്, ഫിൽജി ജേക്കബ്, തോമസ് ജോൺ എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം വഹിക്കുന്നു. ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ 30 വ്യത്യസ്ത ഭക്ഷണശാലകൾ പ്രവർത്തിക്കും.
വിവിധ കലാ സാംസ്കാരിക പരിപാടികളും വിവിധ ക്രിസ്തീയ ദേവാലയങ്ങളുടെ ഗായകസംഘങ്ങളുടെ ഗാനശുശ്രൂഷകളും ആദ്യഫല പെരുന്നാളിനോട് അനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു.
NRI
കുവൈറ്റ് സിറ്റി: മലയാളി യുവാവ് മംഗഫിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കായംകുളം കറ്റാനം സ്വദേശി ജിബി ജോർജ് (45) ആണ് മരിച്ചത്.
കോൺട്രാക്ടിംഗ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. അഹ്മദി സിഎസ്ഐ ചർച്ച് ക്വയർ മാസ്റ്ററാണ്.
ഭാര്യ: ഹേന ജിബി (അധ്യാപിക, എസ്എൻ വിദ്യാപീഠം). മകൻ: പ്രയിസ് ജിബി ജോർജ്. സംസ്കാരം പിന്നീട് നാട്ടിൽ.
NRI
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈറ്റ് സംഘടിപ്പിക്കുന്ന മലബാർ മഹോത്സവം 2026ന്റെ പോസ്റ്റർ പ്രകാശന ചടങ്ങും സ്പോൺസേർസ് മീറ്റും ഫാഹഹീൽ തക്കാര റസ്റ്ററന്റിൽ നടന്നു.
കെഡിഎൻഎ ആക്ടിംഗ് പ്രസിഡന്റ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വൈസറി ബോർഡ് അംഗം കൃഷ്ണൻ കടലുണ്ടിയും സ്പോൺസർഷിപ്പ് കൺവീനർ അനു സുൽഫിയും മലബാർ മഹോത്സവത്തിന്റെ സംഘാടനവും നടത്തിപ്പും സംബന്ധിച്ച് വിശദീകരണം നൽകി.
ഷിഫ അൽ ജസീറയെ പ്രതിനിധീകരിച്ച് മുഹമ്മദ് ആഷിഫ്, സ്കൈലൈൻ മെക്കാനിക്കൽ & ഇലക്ട്രിക്കൽ പ്രതിനിധി ശരത് നായർ, ടാർഗറ്റ് ഇന്റർനാഷണലിന്റെ പി. എസ്. കൃഷ്ണൻ, മെഡെക്സ് മെഡിക്കൽ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഷറഫുദ്ദീൻ കണ്ണേത്ത് എന്നിവർ ആശംസകൾ നേർന്നു. ഇവന്റ് പാർട്ണറായ ഇൻ ഷോട്ട് മീഡിയയെ പ്രതിനിധീകരിച്ച് നിജാസ് കാസിം, ഷാജഹാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
NRI
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് ഇടവക കബ്ദിൽ വച്ച് പിക്നിക് സംഘടിപ്പിച്ചു. രാവിലെ നടന്ന ആരാധനയ്ക്കു ഇടവക വികാരി റവ. പി.ജെ. സിബി നേതൃത്വം നൽകി. തുടർന്ന് അദ്ദേഹം പിക്നിക് ഉദ്ഘാടനം ചെയ്തു.
ഇടവക കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തിൽ കുരുവിള ചെറിയാൻ, റെനിൽ ടി. മാത്യു, ഷിജു പി .തോമസ് എന്നിവരുടെ നേതൃത്വത്തിൽ സബ് കമ്മിറ്റി വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കായി നിരവധി ഗെയിമുകൾ സംഘടിപ്പിച്ചു.
അവസാന കായിക ഇനമായി നടത്തപ്പെട്ട വടംവലി മത്സരം വളരെ വീറുംവാശിയും ഉള്ളതായിരുന്നു. പിക്നിക്കിൽ സംബന്ധിച്ചവർക്കു ഇടവക സെക്രട്ടറി സിജുമോൻ എബ്രഹാം സ്വാഗതവും ഇടവക ട്രസ്റ്റി ബിജു സാമുവേൽ നന്ദി പ്രകാശിപ്പിച്ചു.
മത്സരങ്ങളിൽ വിജയികളായവർക്ക് റവ. പി.ജെ. സിബി സമ്മാനങ്ങൾ വിതരണം ചെയ്തു.
NRI
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് 2026 - 2027 പ്രവർത്തന വർഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
യൂത്ത് ഇന്ത്യയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഇലക്ടറൽ കോളജ് അംഗങ്ങൾ ചേർന്നാണ് കേന്ദ്ര കമ്മിറ്റി രൂപീകരിച്ചത്ത്. കെഐജി പ്രസിഡന്റും യൂത്ത് ഇന്ത്യ രക്ഷാധികാരിയുമായ അൻവർ സഈദ് യോഗത്തിൽ ആധ്യക്ഷത വഹിച്ചു.
കെഐജി ജനറൽ സെക്രട്ടറി സാബിക് യൂസഫിന്റെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ. പുതിയ ഭാരവാഹികളുടെ കാലാവധി 2027 ഡിസംബർ വരെയാണെന്നു സംഘടന അറിയിച്ചു. സിജിൽ ഖാനെ പ്രസിഡന്റായും അഖീൽ ഇസ്ഹാഖിനെ ജനറൽ സെക്രട്ടറിയായും ടി. മുഖ്സിതിനെ ട്രഷററായും തെരഞ്ഞെടുത്തു.
റയ്യാൻ ഖലീൽ, എം.പി. റമീസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. എം.എം. മുഹമ്മദ് അസ്ലഹ്, മുഹമ്മദ് ജുമാൻ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. അൻവർ ഇസ്മായിൽ, ബാസിൽ സലീം, ഹാദി റഷീദ്, കെ.എ. ജവാദ്, മുഹമ്മദ് ഷഫീഖ്, പി.വി. മുഹമ്മദ് യാസിർ, സി.കെ. ഷംസീർ എന്നിവരാണ് മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.
NRI
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്മസ് - പുതുവത്സര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന മലങ്കര സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
മഹാ ഇടവക വികാരി റവ.ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, റവ.ഫാ. ഗീവർഗീസ് ജോൺ, ഇടവക ട്രസ്റ്റി ദീപക് അലക്സ് പണിക്കർ, സെക്രട്ടറി ജേക്കബ് റോയ്, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
NRI
കുവൈറ്റ് സിറ്റി: എന്‍സിപി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ ആറാം ചരമ വാർഷികം ഓവർസീസ് എൻസിപി ദേശീയ കമ്മിറ്റി ആചരിച്ചു.
ഒഎൻസിപി കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒഎൻസിപി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
എൻസിപി എസ്പി പ്രവാസി സെൽ ദേശീയ അധ്യക്ഷനും വർക്കിംഗ് കമ്മിറ്റി അംഗവുമായ ബാബു ഫ്രാൻസീസ് അനുസ്മരണ പ്രഭാഷണം നടത്തി.
International
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ. സാൽമി ഏരിയയിലെ വീട്ടിൽ വെച്ച് ഭാര്യയെ മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.
കുവൈറ്റിലെ ക്രിമിനൽ കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ജഡ്ജി നായെഫ് അൽ-ദഹൂമാണ് വിധി പ്രസ്താവിച്ചത്. പ്രതി ഭാര്യയെ ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് ഒന്നിലേറെ തവണ അടിച്ചാണ് കൊലപ്പെടുത്തിയത്.
ആക്രമണത്തിൽ യുവതിക്ക് തലയിൽ ഗുരുതരമായ പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ അധികൃതർ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ കോടതിക്ക് കൈമാറുകയായിരുന്നു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ആതുര സേവന ദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്, ഒഡബ്ല്യുഡബ്ല്യുഎ കുവൈറ്റ് മെമ്പർഷിപ്പ് & വെൽനസ് സെർബിസിയോ കാരവന്റെ ഭാഗമായി.
ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഛണണഅ ഇകാർഡിന്റെ ലോഞ്ച് ചടങ്ങിൽ, ഓവർസീസ് വർക്കേഴ്സ് വെൽഫെയർ അഡ്മിനിസ്ട്രേഷൻ (ഒഡബ്ല്യുഡബ്ല്യുഎ) കുവൈറ്റുമായി ഔദ്യോഗികമായി ഫിലിപ്പിൻ തൊഴിലാളികൾക്കായുള്ള ആരോഗ്യക്ഷേമപദ്ധതി കരാറിൽ ഇരു വിഭാഗവും ഒപ്പുവച്ച
നിർവധി പേർ പങ്കെടുത്ത പരിപാടിയിൽ, ഫിലിപ്പീൻസ് എംബസിയെ പ്രതിനിധീകരിച്ച് ഒഡബ്ല്യുഡബ്ല്യുഎ അഡ്മിനിസ്ട്രേറ്റർ അറ്റോണ്ണി പെട്രീഷ്യ ഇവോൻ എം. കാവുനൻ, മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സിഇഒ മുസ്തഫ ഹംസ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. കുവൈറ്റിലെ വിദേശ ഫിലിപ്പിനോ തൊഴിലാളികൾക്ക്(ഒഎഫ്ഡബ്ല്യുഎസ്) ആരോഗ്യ സംരക്ഷണ പിന്തുണ ശക്തിപ്പെടുത്തുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.
ഒഡബ്ല്യുഡബ്ല്യുഎ ഇകാർഡ് ഉടമകൾക്ക് എല്ലാ മെഡിക്കൽ സേവനങ്ങൾക്കും 20 ശതമാനം എക്സ്ക്ലൂസീവ് കിഴിവ് ഉണ്ടായിരിക്കുമെന്ന് മുസ്തഫ ഹംസ പ്രഖ്യാപിച്ചു. ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുന്നതിനും, വിദേശത്തുള്ള ഫിലിപ്പിനോ തൊഴിലാളികളുടെ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുമുള്ള സംയുക്ത പ്രതിബദ്ധതയാണ് ഈ സഹകരണം പ്രതിഫലിപ്പിക്കുന്നത്.
കുവൈറ്റിലെ പ്രവാസി സമൂഹത്തിന് താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണം നൽകുക എന്നതാണ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും 2026 ൽ മെട്രോയുടെ കൂടുതൽ വിപുലമായ ആരോഗ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള "റൈസിംഗ് ഭാരത്' പ്രവാസി മഹോത്സവം ജനുവരി 30ന് അഹമദി ഡിപിഎസ് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെയും കുവൈറ്റിലെയും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും. സാംസ്കാരിക സമ്മേളനം, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ മഹോത്സവത്തെ ശ്രദ്ധേയമാക്കും.
കുവൈറ്റിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് "പ്രവാസി സമ്മാൻ 2026' പുരസ്കാരങ്ങൾ നൽകി ആദരിക്കും.
International
കുവൈറ്റ് സിറ്റി: കുവൈറ്റ് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന് (40), കൊല്ലം സ്വദേശി സുനില്‍ സോളമന് (43) എന്നിവരാണ് മരിച്ചത്.
ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതരും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ ജഹ്റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏറ്റവും വലിയ റെസിഡെൻഷ്യൽ പദ്ധതിയായ അൽ മുത്ലാ സിറ്റിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് നിർമ്മിക്കാനൊരുങ്ങി ലുലു. മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സായ ബിയോട്ട് ഹോൾഡിംഗുമായി കൈകോർത്താണ് പുതിയ ഹൈപ്പർമാർക്കറ്റ് ലുലു യാഥാർഥ്യമാക്കുന്നത്.
സൗത്ത് അൽ മുത്ലാ സിറ്റിയിൽ ഉയരുന്ന ബിയോട്ട് പ്ലസ് മാളിലാണ് ലുലു ഹൈപ്പർമാർക്കറ്റ് നിർമിക്കുക. കുവൈറ്റിൽ റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് സഹകരണം.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ബിയോട്ട് ഹോൾഡിംഗ് ഗ്രൂപ്പ് സിഇഒയും വൈസ് ചെയർമാനുമായ അബ്ദുൾ റഹ്മാൻ അൽ ഖാനാ എന്നിവർ ചേർന്ന് ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ബിയോട്ട് പ്ലസ് പ്രൊജ്ക്ടിൽ ഭാഗമാകുന്ന ആദ്യ റീട്ടെയ്ൽ ഗ്രൂപ്പുകളിലൊന്നാണ് ലുലു. സൗത്ത് അൽ മുത്ലാ സിറ്റിയിൽ 27 ലക്ഷം ചതുരശ്രയടിയിൽ ഉയരുന്ന ബിയോട്ട് പ്ലസ് മാളിൽ 72000 ചതുരശ്രയടിയിലുള്ള ഹൈപ്പർമാർക്കറ്റാണ് ലുലു നിർമിക്കുക.
കുവൈത്തിൽ ലുലുവിന്റെ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റെന്നും, സൗത്ത് അൽ മുത്ലാ സിറ്റിയിലെ ഉപഭോക്താകൾക്ക് മികച്ച ഷോപ്പിംഗ് സേവനമാണ് ലക്ഷ്യമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.
മുൻനിര റീട്ടെയ്ൽ ഗ്രൂപ്പായ ലുലുവുമായി സഹകരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ബിയോട്ട് ഹോൾഡിംഗ് ഗ്രൂപ്പ് സിഇഒയും വൈസ് ചെയർമാനുമായ അബ്ദുൾ റഹ്മാൻ അൽ ഖാന പറഞ്ഞു. 2027 മാർച്ചിനകം പദ്ധതി യാഥാർഥ്യമാകുമെന്നാണ് കരുതുന്നത്.
International
കുവൈറ്റ് സിറ്റി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിലെത്തി. വ്യാഴാഴ്ച രാവിലെ 6.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കുവൈറ്റ് എയർ വിമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിലെത്തിയത്.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും, മലയാളം മിഷൻ, കല കുവൈറ്റ് ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.
ഇന്ന് കുവൈറ്റ് സർക്കാർ പ്രതിനിധികളുമായുള്ള പ്രധാന കൂടിക്കാഴ്ചകളും ചർച്ചകളും നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈറ്റിലെ മലയാളികളെ നേരിട്ട് അഭിസംബോധന ചെയ്യും.
28 വർഷങ്ങൾക്കുശേഷമാണ് കേരള മുഖ്യമന്ത്രി കുവൈറ്റിൽ എത്തുന്നത്.
NRI
കുവൈറ്റ് സിറ്റി: ദൈവികമായ ജ്ഞാനം മുഖാന്തിരം മനുഷ്യൻ നേടിയെടുത്ത കണ്ടുപിടുത്തങ്ങളിലൂടെ ലോകം ഇന്ന് ഒരു സാർവ്വലൗകിക കുടുംബമായി മാറിയിരിക്കുകയാണെന്നും ഉപനിഷത്തുകളിൽ പ്രതിപാദിക്കുന്ന “വസുധൈവ കുടുംബകം” എന്ന തത്വചിന്തയിലൂടെയാണ് മനുഷ്യൻ പരസ്പരം കരുതാനും പങ്കുവയ്ക്കാനും ശീലിക്കണമെന്നും പൗരസ്ത്യ കാതോലിക്കായും മലങ്കര സഭയുടെ പരമാധ്യക്ഷനുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ആഹ്വാനം ചെയ്തു.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ നടന്ന സമ്മേളനം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ.
കുവൈറ്റ് മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ സഹവികാരി റവ. ഫാ. മാത്യൂ തോമസ് സ്വാഗതവും ആദ്യഫലപ്പെരുന്നാൾ-2025 ജനറൽ കൺവീനർ മാത്യു വി. തോമസ് നന്ദിയും പ്രകാശിപ്പിച്ചു.
കുവൈറ്റിലെ ഇന്ത്യൻ എംബസിയിലെ ഹെഡ് ഓഫ് ചാൻസരി ജെയിംസ് ജേക്കബ്, ആഗോളതലത്തിലുള്ള ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിൽ ഉൾപ്പെടുന്ന എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ വികാരി ഫാ. കോമോസ് അബാ തദെവൂസ് വുബ്ലിൻ, നാഷണൽ ഇവഞ്ചലിക്കൽ ചർച്ച് സെക്രട്ടറി റോയ് യോഹന്നാൻ, ഒഎസ്എസ്എഇ ഡിജിറ്റലൈസേഷൻ ഡയറക്ടർ കുര്യൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
NRI
കൊച്ചി: കുവൈറ്റ് വിഷമദ്യ ദുരന്തത്തിനിരയായ അച്ഛനെ കണ്ടെത്താന്‍ ബംഗളൂരു സ്വദേശിയായ മകന് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
അച്ഛൻ സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകന് സാന്റന്‍ ലാമ നല്കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയശേഷമാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി മാറ്റിയത്.
ദുരന്തത്തിനുശേഷം ഓര്മ നഷ്ടപ്പെട്ട 59 കാരനായ സൂരജ് ലാമ കൊച്ചിയില്‍ വിമാനമിറങ്ങിയിരുന്നു. ഇദ്ദേഹത്തെ കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ അലഞ്ഞുതിരിയുന്ന നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും കാണാതാകുകയായിരുന്നു.
ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സൂരജ് ലാമയെ എങ്ങനെയാണ് ഇന്ത്യയിലേക്കു മടക്കിവിട്ടതെന്ന് അറിയിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സൂരജ് ലാമയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കാന്‍ പോലീസിനും കോടതി നിര്‍ദേശം നല്കി.
കുവൈറ്റില്‍ ബിസിനസ് നടത്തിയിരുന്ന കോല്‍ക്കത്ത സ്വദേശിയായ സൂരജ് ലാമയുടെ കുടുംബം ബംഗളൂരുവിലാണ് താമസിക്കുന്നത്. എന്നാല്‍, ചികിത്സയ്ക്കുശേഷം കൊച്ചിയിലേക്കാണു കുവൈറ്റ് അധികൃതര്‍ സൂരജിനെ കയറ്റിവിട്ടത്.
കൊച്ചിയിലേക്ക് കയറ്റിവിടുന്നതു സംബന്ധിച്ച് തങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. തുടര്‍ന്നാണു കേന്ദ്രസര്‍ക്കാരിനെ കക്ഷിചേര്‍ത്തു വിശദീകരണം തേടിയത്.
NRI
കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അഭിഭാഷകൻ ഡോ. തലാൽ താക്കിയുടെ നേതൃത്വത്തിലാണ് പരിപാടി. പരിപാടിയിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ കുവൈറ്റി അഭിഭാഷകരുടെ നിയമോപദേശം തേടുവാൻ താത്പര്യമുള്ളവർ 41105354, 97405211 എന്നീ നമ്പറുകളിലോ താഴെകൊടുത്ത ഗൂഗിൾ ഫോം വഴിയോ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോം: https://forms.gle/Nh6YS5izNGd5G7mn9
NRI
കുവൈറ്റ് സിറ്റി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേർസ് കേരള കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
ഗാന്ധിജിയുടെ ആദർശമായ നിസ്വാർഥ സേവനം പ്രാവർത്തികമാക്കിക്കൊണ്ടാണ് നിരവധി ആളുകൾ ജീവൻ രക്ഷാദൗത്യത്തിൽ പങ്കാളികളായത്. ഒക്ടോബർ മൂന്നിന് കുവൈറ്റിലെ അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിന് ബിഡികെ കുവൈറ്റ് വോളണ്ടിയർമാർ നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ബിഡികെ ആന്വൽ സ്പോൺസർ അൽ അൻസാരി എക്സേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് മോഹൻദാസ് ക്യാമ്പിൽ മുഖ്യാതിഥിയായിരുന്നു. ട്രൈകാർട്ട്, മെഡക്സ് മെഡിക്കൽ എന്നീ സ്ഥാപങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
രക്തദാന ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്കു കമ്പനികൾക്കും ബിഡികെ കുവൈറ്റ് ചാപ്റ്ററിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടായിരിക്കുന്നതാണെന്നും കൂടുതൽ വിവരങ്ങൾക്ക് 6999 7588 എന്ന നമ്പറിൽ ബന്ധപെടവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
NRI
കുവൈറ്റ്: കുവൈറ്റിലെ കലാ-സാംസ്ക്കാരിക സംഘടനയായ ബാസിൽ ആർട്ട്സിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. അബ്ബാസിയ കലാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റവ.ഫാ. മത്തായി സഖറിയ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഓണസന്ദേശം നൽകി.
ബാസിൽ ആർട്ട്സ് പ്രസിഡന്റ് ജെറി ജോൺ കോശി അധ്യക്ഷത വഹിച്ച യോഗത്തിൽ കുവൈറ്റ് മഹാ ഇടവക സഹവികാരി റവ.ഫാ. മാത്യൂ തോമസ് ആശംസകൾ അർപ്പിച്ചു. ലേഡീസ് ചെയർ പേഴ്സൺ ഷാനി ജോഫിൻ സ്വാഗതവും ജനറൽ സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും രേഖപ്പെടുത്തി.
കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, പൊലിക കുവൈറ്റിന്റെ നാടൻ പാട്ടുകൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
NRI
കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) കുവൈറ്റ് പ്രൊവിൻസ് ഓണാഘോഷം "ഹൃദ്യം 2025' വിവിധയിനം കലാപരിപാടികളോട് കൂടി വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ ബിനീദ് അൽ ഗറിലുള്ള ഹോട്ടൽ പാർക്ക് അവന്യുവിൽ വച്ച് നടത്തപെടും.
ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് അമേരിക്കൻ വ്യവസായി ഡോ. ബാബു സ്റ്റീഫൻ മുഖ്യാതിഥി ആയിരിക്കും. ഗ്ലോബൽ വൈസ് ചെയർമാൻ (ഇന്ത്യ റീജിയൺ) സുരേന്ദ്രൻ കണ്ണാട്ട്, ഗ്ലോബൽ വുമൺസ് ഫോറം പ്രസിഡന്റ് ഷീല റെജി (ദുബായി), ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് രേഷ്മ ജോർജ് (അബുദാബി), മിഡിൽ ഈസ്റ്റ് പ്രസിഡന്റ് സുധീർ സുബ്രമണ്ണ്യൻ (യുഎഇ), ദുബായി പ്രൊവിൻസ് ജനറൽ സെക്രട്ടറി റെജി ജോർജ് കൂടാതെ കുവൈറ്റിലെ സാമൂഹിക സംഘടനാ നേതാക്കൾ തുടങ്ങിയവർസംബന്ധിക്കും.
പ്രശ്സ്ത കുവൈറ്റി ഗായകൻ മുബാറക് അൽ റാഷീദ്, യെസ് ബാൻഡ് മ്യൂസിക് ടീം എന്നിവരുടെ ആകർഷകമായാ ഗാനമേള, കൂടാതെ കുവൈറ്റ് ഡബ്ല്യുഎംസി കുടുംബാംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കുന്ന നിരവധിയായ സംഗീത നൃത്തകലാപരിപാടികളും ഉണ്ടായിരിക്കും.
പാർക്ക് അവന്യു സ്പെഷ്യൽ ഓണസദ്യയോട് കൂടി പരിപാടി അവസാനിക്കുമെന്ന് ഡബ്ല്യുഎംസി കുവൈറ്റ് പ്രൊവിൻസ് ചെയർമാൻ മോഹൻ ജോർജ്, പ്രസിഡന്റ് ചെസിൽ ചെറിയാൻ, ജനറൽ സെക്രട്ടറി ജസ്റ്റി തോമസ്, ട്രഷറർ സുരേഷ് ജോർജ്, തുടങ്ങിയവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: ലോകമെമ്പാടുമുള്ള ഓട്ടോമേഷൻ പ്രഫഷണലുകളെ ബന്ധിപ്പിക്കുന്ന ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഓട്ടോമേഷന്റെ(ഐഎസ്എ) കുവൈറ്റ് ഘടകം നിലവിൽ വന്നു.
നാസർ അബു താലിബ് (പ്രസിഡന്റ്), മഹ്ദി അക്ബർ (വൈസ് പ്രസിഡന്റ്), ഷെമേജ് കുമാർ (സെക്രട്ടറി), മഹേഷ് നായർ (ജോയിന്റ് സെക്രട്ടറി), ബാല ഏലമാരൻ (മെമ്പർഷിപ്പ് ചെയർ), അംബലവണ്ണൻ (ജോയിന്റ് മെമ്പർഷിപ്പ് ചെയർ), രാജേഷ് സാവ്നി (ട്രഷറർ), മുഹമ്മദ് സാദ് (ജോയിന്റ് ട്രഷറർ), രഘു രാമൻ (പ്രോഗ്രാം ചെയർ) എന്നിവരാണ് ഭാരവാഹികൾ.
സുരക്ഷിതമായ അന്തരീക്ഷത്തിൽ ഡിജിറ്റൽ പരിവർത്തനം, ഉത്പാദന കാര്യക്ഷമത, സുസ്ഥിര പ്രവർത്തനം എന്നിവ പ്രാപ്തമാക്കുന്നതിന് കുവൈറ്റ് സാങ്കേതിക രംഗത്തെ ഓട്ടോമേഷൻ പ്രഫഷണലുകളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്എ രൂപം കൊണ്ടത്.
NRI
കുവൈറ്റ് സിറ്റി: തൃശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ഹനീഫ(78) കുവൈറ്റിൽ അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സബാ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.
കുവൈറ്റ് കെഎംസിസി നാട്ടിക മണ്ഡലം മെമ്പറാണ്. ഭാര്യ ജമീല. മക്കൾ: ഫാറസ്, റജിൽ, മുഹമ്മദ് റഫീഖ്, ഷുറൂഖ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് കുവൈറ്റ് കെഎംസിസി ഹെൽപ് ഡസ്ക് നേതൃത്വം നൽകി വരുന്നു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വാർഷിക കൺവൻഷൻ ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെ നാഷണൽ ഇവാഞ്ചലിക്കൽ (എൻഇസികെ) പള്ളിയിലും പാരിഷ് ഹാളിലും നടക്കും.
വൈകുന്നേരം ഏഴ് മുതൽ ഒമ്പത് വരെ നടക്കുക. റവ.ഡോ. ഡി.ജെ. അജിത്കുമാർ ദൈവവചനം പ്രഘോഷിക്കും. കെടിഎംസിസി ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷന്റെ പ്രവർത്തങ്ങൾക്ക് റോയി കെ. യോഹന്നാൻ (എൻഇസികെ സെക്രട്ടറി), വറുഗീസ് മാത്യു (പ്രസിഡന്റ്), അജോഷ് മാത്യു (സെക്രട്ടറി), ടിജോ സി.സണ്ണി (ട്രഷറർ), സജു വി. തോമസ് (കോമൺ കൗൺസിൽ അംഗം), ജീസ് ജോർജ് ചെറിയാൻ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകുന്നു.
NRI
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു. ചങ്ങനാശേരി മാമ്മൂട് സ്വദേശി വഴീപറമ്പിൽ ജോസഫ് ജോസഫ്(49) ആണ് മരിച്ചത്. കുവൈറ്റിലെ മംഗഫിലായിരുന്നു താമസം.
സെയിൽസ് എക്സിക്യുട്ടീവായിരുന്ന ജോസഫ് കുവൈറ്റിലെ മംഗഫിലായിരുന്നു താമസിച്ചിരുന്നത്. പരേതരായ അഗസ്തി ജോസഫ് - ത്രേസ്യാമ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി. മക്കൾ: ഡെന്നീസ്, ഡെൽവിൻ, ഡെൽസൺ.
തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ സ്വദേശിനി വൽസ ജോസ്(വൽസമ്മ - 56) കുവൈറ്റിൽ അന്തരിച്ചു. സബാഹ് മെറ്റേണിറ്റി ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു.
പരേതനായ പൈലി ആതുർക്കുഴിയിൽ പാമ്പാറയുടെ മകളായിരുന്നു. ഇരിങ്ങോൾ കുറുപ്പംപടി സ്വദേശി ജോസാണ് ഭർത്താവ്.
സംസ്കാരം പിന്നീട് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും കുവൈറ്റ് അഭിഭാഷക സ്ഥാപനമായ അൽ ദോസ്തൗർ ലോ ഗ്രൂപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ, ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ഡോ. തലാൽ താക്കി എന്നിവർ പങ്കെടുത്തു.
2019 ഡിസംബറിലാണ് പ്രവാസി ലീഗൽ സെൽ കുവൈറ്റിൽ പ്രവർത്തനം തുടങ്ങിയത്. പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്.
ധാരണാപത്രം വഴി നിയമമനുസരിച്ച് കൂടുതൽ കുവൈറ്റിലെ സ്വദേശി അഭിഭാഷകരുടെ നിയമോപദേശവും മറ്റു സഹായങ്ങളും കൂടുതൽ ഇന്ത്യക്കാർക്ക് വേഗത്തിൽ ലഭ്യമാകും.
സേവനങ്ങൾക്കായി +965 411 05354, +965 974 05211 എന്നീ മൊബൈൽ നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ധാരാളം പ്രവാസികൾക്ക് ലീഗൽ സെൽവഴി നിയമപരമായ സഹായങ്ങൾ ലഭിച്ചിട്ടുണ്ട്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഔവർ ലേഡി ഓഫ് അറേബ്യ (അറേബ്യയുടെ നാഥയായ മറിയം) പള്ളിയെ ബസിലിക്കാ പദവിയിലേക്ക് ഉയർത്തി. ഗൾഫിൽ ഈ പദവി ലഭ്യമായ ആദ്യ കത്തോലിക്കാ ദേവാലയമാണിതെന്ന് ബിഷപ് അൽദോ ബെറാർദി പറഞ്ഞു.
1948ൽ കർമലീത്തക്കാരാണ് ഔവർ ലേഡി ഓഫ് അറേബ്യ പള്ളി സ്ഥാപിച്ചത്. രണ്ടു വർഷം മുന്‍പ് പള്ളിയുടെ 75-ാം വാർഷികം ആഘോഷിച്ചു.
സൗദി അറേബ്യ, ബഹറിൻ, ഖത്തർ, കുവൈറ്റ് എന്നിവ ഉൾപ്പെടുന്ന നോർത്തേണ്‍ വികാരിയാത്തിൽ 20 ലക്ഷം കത്തോലിക്കരുണ്ട്. സതേണ്‍ വികാരിയാത്തിൽ പത്തു ലക്ഷവും.
International
കുവൈറ്റ് സിറ്റി: കുവൈറ്റിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം പതിമൂന്നായി ഉയർന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികൾ കഴിഞ്ഞ ശനിയാഴ്ച മുതലാണ് വിഷമദ്യം കഴിച്ച് അവശരായ നിലയിൽ ആളുകളെ പ്രവേശിപ്പിക്കുന്നത് ശ്രദ്ധിക്കപ്പെടുന്നത്. 63 കേസുകൾ ഇതേ വരെയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിരവധി പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 51 പേരെ അടിയന്തര ഡയാലിസിസിനു വിധേയരാക്കി. 21 പേർക്ക് പൂർണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെടുകയുണ്ടായി. ദുരന്ത സാഹചര്യത്തിൽ പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പും തമ്മിൽ ഏകോപനം ശക്തമാക്കിയിട്ടുണ്ട്.
മരിച്ചവരൊക്കെ ഏഷ്യൻ പൗരന്മാരാണെന്നും അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിലുള്ളവരാണെന്നും മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികളിലായി 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ നിർമാണത്തൊഴിലാളികളാണ് ദുരന്തത്തിനിരയായതെന്നും അതിൽ മലയാളികളുമുണ്ടെന്നുമാണ് സൂചന.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 13 ആയി ഉയർന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികൾ കഴിഞ്ഞ ശനിയാഴ്ച മുതലാണ് വിഷമദ്യം കഴിച്ച് അവശരായ നിലയിൽ ആളുകളെ പ്രവേശിപ്പിക്കുന്നത് ശ്രദ്ധിക്കപ്പെടുന്നത്. 63 കേസുകൾ ഇതേ വരെയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിരവധി പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 51 പേരെ അടിയന്തര ഡയാലിസിസിനു വിധേയരാക്കി. 21 പേർക്ക് പൂർണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെടുകയുണ്ടായി. ദുരന്ത സാഹചര്യത്തിൽ പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പും തമ്മിൽ ഏകോപനം ശക്തമാക്കിയിട്ടുണ്ട്.
മരിച്ചവരൊക്കെ ഏഷ്യൻ പൗരന്മാരാണെന്നും അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിലുള്ളവരാണെന്നും മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികളിലായി 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യക്കാരായ നിർമാണത്തൊഴിലാളികളാണ് ദുരന്തത്തിനിരയായതെന്നും അതിൽ മലയാളികളുമുണ്ടെന്നുമാണ് സൂചന.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാജ മദ്യദുരന്തത്തിനിരയായ കൂടുതൽ പേർ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിക്കൊണ്ടിരിക്കുന്നതായി സൂചന.
പത്ത് പേരുടെ മരണം സൃഷ്ടിച്ച നടുക്കത്തിനിടയിലാണ് കൂടുതൽ പേർ ചികിത്സയ്ക്കായി എത്തിക്കൊണ്ടിരിക്കുന്നതായി വാർത്തകൾ വരുന്നത്.
മരിച്ചവരിലും ചികിത്സയിലുള്ളവരിലും കൂടുതലും ഇന്ത്യക്കാരാണെന്നാണ് സൂചന. കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും ഇന്ത്യൻ എംബസിയും സംഭവവികാസങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
International
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു. നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അഹമ്മദി ഗവർണറേറ്റിലാണ് കൂടുതൽ പേർക്ക് വിഷബാധയുണ്ടായത്.
മരിച്ചവർ എതു രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവർക്കാണ് ദുരന്തമുണ്ടായത്. ഇവരിൽ ഭൂരിഭാഗം പേരും നിർമാണത്തൊഴിലാളികളാണ്.
ഫർവാനി, ആദാൻ ആശുപത്രികളിലാണ് ചികിൽസയിൽ കഴിയുന്നവർ ഉള്ളത്. പലർക്കും കാഴ്ച നഷ്ടപ്പെട്ടതായാണ് ആശുപത്രിവൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. ചിലരുടെ നില അതീവ ഗുരുതരമാണ്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. അഹമ്മദി ഗവർണറേറ്റിലാണ് കൂടുതൽ പേർക്ക് വിഷബാധയുണ്ടായിരിക്കുന്നത്.
വ്യാജ മദ്യത്തില്‍ നിന്നാണ് ഇവർക്ക് വിഷബാധയുണ്ടായതെന്നാണ് നിഗമനം. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. മലയാളികള്‍ ഉള്‍പ്പെട്ടതായാണ് വിവരം.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്മാർക്ക് ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ്, കോൺഫറൻസ് മുതലായ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് ഇ-വീസ സൗകര്യം നടപ്പാക്കുന്ന കാര്യം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
ഞായറാഴ്ച മുതൽ ഈ സംവിധാനം നിലവിൽ വന്നു. പൂർണമായും ഡിജിറ്റലൈസ് ചെയ്ത അപേക്ഷാ സംവിധാനത്തിലൂടെ കുവൈറ്റ് പൗരന്മാർക്ക് എവിടെ നിന്നും അപേക്ഷകൾ നൽകാവുന്നതാണ്.
അഞ്ചു വർഷത്തേക്കുള്ള ടൂറിസ്റ്റ് വീസ, ഒരു വർഷത്തേക്കുള്ള ബിസിനസ് വിസ, 60 ദിവസത്തേക്കുള്ള മെഡിക്കൽ വീസ, 30 ദിവസത്തേക്കുള്ള കോൺഫറൻസ് വീസ എന്നിവയായിരിക്കും ലഭ്യമാക്കുക.
അഞ്ച് വർഷത്തേക്കുള്ള ടൂറിസ്റ്റ് വീസക്ക് 80 യു എസ് ഡോളർ മാത്രമായിരിക്കും ചാർജ്. 3-4 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ വീസ ലഭ്യമാകും.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫിഫ്ത് റിംഗ് റോഡിൽ വാഹനത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. അപകടത്തെത്തുടർന്ന് വാഹനം മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വിവരം അറിഞ്ഞയുടൻ ഫർവാനിയയിലെ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അപകടത്തിൽ മരിച്ചയാളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
NRI
കുവൈറ്റ് സിറ്റി: സ്കൂൾ ഓഫീസിൽ വച്ച് അധ്യാപികയെ പീഡിപ്പിച്ച കേസിൽ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ ഈജിപ്ഷ്യൻ സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു.
ജോലിക്കായി സ്കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസിൽ കയറി പീഡിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പ്രതിക്കെതിരേ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
വിചാരണക്കിടെ പ്രതി കോടതിയിൽ മൗനം പാലിച്ചു. വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
NRI
കുവൈറ്റ് സിറ്റി: തിങ്കളാഴ്ച രാത്രി താത്കാലികമായി അടച്ചിരുന്ന കുവൈറ്റ് വ്യോമാതിർത്തി തുറന്നതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ഖത്തറിലെ അമേരിക്കൻ ബേസുകൾക്ക് നേരെയുണ്ടായ ഇറാനിയൻ മിസൈൽ വിക്ഷേപണത്തെ തുടർന്നായിരുന്നു വ്യോമാതിർത്തികൾ അടച്ചത്.
NRI
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് കുവൈറ്റ്. സൽമിയയിലെ ബുലെവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ), ആയുഷ് മന്ത്രാലയം എന്നിവയുടെ കീഴിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) സഹകരണത്തോടെയായിരുന്നു പരിപാടി.
"ഒരു ഭൂമി, ഒരു ആരോഗ്യം എന്നതിനായി യോഗ' എന്നതാണ് 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. പരിപാടിയിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക യോഗയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
യോഗ ഒരു അംഗീകൃത കായിക ശാഖയായാണ് ഒസിഎ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ഒസിഎ ഡയറക്ടർ ജനറൽ ഹുസൈൻ അൽ മുസല്ലം പറഞ്ഞു. യോഗ സെഷനിൽ പങ്കെടുക്കാൻ പദ്മശ്രീ ആചാര്യ എച്ച്.ആർ. നാഗേന്ദ്ര (സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സമിതി സ്ഥാപകൻ), പദ്മശ്രീ ശൈഖ ഷൈഖ അൽ സബാഹ് എന്നിവർ എത്തിയിരുന്നു.
യോഗയുടെ സർവദേശീയ അംഗീകാരഖത്തെ പരിഗണിച്ച് 2014 ഡിസംബർ 11നാണ് ഐക്യരാഷ്ട്രസഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. കുവൈറ്റിലേക്ക് ആദ്യമായി പൊതുസ്ഥലത്ത് യോഗ സെഷൻ സംഘടിപ്പിക്കപ്പെട്ടത് ഈ വർഷമാണ്.