കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ മേഖലയിൽ അഭിമാനമായി വളരുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താം വാർഷികാഘോഷം അതിഗംഭീരമായി സമാപിച്ചു. സാൽമിയ റീജൻസി ഹോട്ടലിൽ അതിഗംഭീരമായി സംഘടിപ്പിച്ച പരിപാടി നിലവാരത്തിലും ജനപങ്കാളിത്തത്തിലും സംഘാടന മികവിലും ശ്രദ്ധ നേടി.
കുവൈറ്റിലെ ആരോഗ്യരംഗത്തിന്റെ ആഗോള വളർച്ചയെയും ഇന്ത്യൻ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യതയെയും അടയാളപ്പെടുത്താൻ കഴിഞ്ഞ ഒരു ചരിത്രസംഭവമായി പരിപാടി മാറി. ആരോഗ്യരംഗത്തുള്ള ഇന്ത്യയുടെ പങ്കാളിത്തം കുവൈറ്റിന് അഭിമാനമായി മാറുന്ന നിരവധി വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടു.
ചടങ്ങിൽ മുഖ്യാതിഥിയായി ഷെയ്ഖ് അസം മുബാറക് അൽ - നാസർ അൽ - സബാഹ് സന്നിഹിതനായിരുന്നു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സേവനങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവർ അലി ഷിഹാബ് തങ്ങൾ പരിപാടി ഉദ്ഘാനം ചെയ്തു.

കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് ചടങ്ങിൽ ഒന്നാം സെഷൻ ഉദ്ഘാടനം ചെയ്തു. 26 എംബസി ഉദ്യോഗസ്ഥരും അംബാസഡർമാരും ചടങ്ങിൽ പങ്കെടുത്തു. മന്ത്രാലയ ഉദ്യോഗസ്ഥർ, ആരോഗ്യ -വാണിജ്യ - വ്യവസായ രംഗത്തെ പ്രമുഖർ, മത - സാമൂഹിക - സാംസ്കാരിക സംഘടനാ നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ നിറഞ്ഞ വേദി, കുവൈറ്റിലെ ചരിത്രത്തിൽ തന്നെ അപൂർവമായ ഒരു അന്താരാഷ്ട്ര മഹാസംഗമമായി മാറി. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വളർച്ചാ യാത്ര ആസ്പദമാക്കി തയാറാക്കിയ പ്രത്യേക വീഡിയോ അവതരണം ചടങ്ങിലെ പ്രധാന ആകർഷണമായി.
ഇതോടൊപ്പം, മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായ മുസ്തഫ ഹംസയുടെ അനുഭവങ്ങളും ദർശനവും ഉൾക്കൊള്ളുന്ന പ്രത്യേക വീഡിയോ പ്രദർശനവും നടന്നു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ആവിർഭാവകാലം മുതൽ വളർച്ചയിലും വിജയയാത്രയിലും നിർണായക പങ്കുവഹിച്ചവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

പത്തു വർഷം പൂർത്തിയാക്കിയവർക്ക് മൊമെന്റോ, സർട്ടിഫിക്കറ്റ്, 2000 കുവൈറ്റ് ദിനാർ എന്നിവ നൽകി. മാനേജീരിയൽ ടീമിനും ടീം ലീഡർമാർക്കും പ്രത്യേക പാരിതോഷികങ്ങളും മോമന്റോയും നൽകി ആദരിച്ചു.
ജീവനക്കാരുടെ മാതാപിതാക്കൾക്കായുള്ള മേഴ്സി പദ്ധതി, കുട്ടികളുടെ വികസനത്തിനുള്ള മോട്ടീവ് പദ്ധതി, ദീർഘകാല സേവനങ്ങൾക്കായുള്ള മെറിറ്റ് പദ്ധതി എന്നിവ ചെയർമാനും സിഇഒയുമായ മുസ്തഫ ഹംസ പ്രഖ്യാപിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ഷഹബാസ് അമനും സംഘവും അവതരിപ്പിച്ച ഗസൽ സംഗീതാവിഷ്കാരം ഹൃദ്യമായി.