കുവൈറ്റ്: കുവൈറ്റിലെ അഹ്മദിയിലുള്ള ഔവർ ലേഡി ഓഫ് അറേബ്യ പള്ളി നാളെ മൈനർ ബസിലിക്കയായി ഉയർത്തും. പ്രാദേശികസമയം രാവിലെ പത്തിനു നടക്കുന്ന തിരുക്കർമങ്ങളുടെ മധ്യേ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പ്രഖ്യാപനം നടത്തും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
ചടങ്ങിൽ പങ്കെടുക്കുന്നതിനായി കർദിനാൾ പിയെത്രോ പരോളിൻ ഇന്നലെ കുവൈറ്റിലെത്തി. ത്രിദിനസന്ദർശനത്തിനിടെ കുവൈറ്റ് ഭരണാധികാരികളുമായും പ്രാദേശിക സഭാസമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കുവൈറ്റ് സിറ്റിയിലെ ഹോളി ഫാമിലി കോ-കത്തീഡ്രലിലാണ് കത്തോലിക്കാസമൂഹവുമായി കൂടിക്കാഴ്ച നടത്തുക.
അറേബ്യൻ ഉപദ്വീപിൽ ഇതാദ്യമായാണ് ഒരു പള്ളിക്ക് മൈനർ ബസിലിക്ക പദവി ലഭിക്കുന്നത്. ചരിത്രപരവും ആധ്യാത്മികപരവും അജപാലനപരവുമായ പ്രത്യേകതകൾ പരിഗണിച്ച് കഴിഞ്ഞ വർഷം ജൂൺ 28നാണ് ലെയോ പതിനാലാമൻ മാർപാപ്പ പള്ളിയെ മൈനർ ബസിലിക്കയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ബഹറിൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് നോർത്തേൺ അറേബ്യ വികാരിയത്ത്. ബിഷപ് ആൽദോ ബെറാർഡി ഒഎസ്എസ്ടിയാണ് ഇപ്പോഴത്തെ അപ്പസ്തോലിക് വികാരി.
1948 ഡിസംബർ എട്ടിന് പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ ചെറിയ ചാപ്പലായാണ് ഔർ ലേഡി ഓഫ് അറേബ്യ പള്ളിയുടെ ഉത്ഭവം. കർമലീത്താ വൈദികരുടെ നേതൃത്വത്തിലാണ് ഇതു നിർമിച്ചത്. വർധിച്ചുവരുന്ന പ്രവാസി കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1957ൽ കുവൈറ്റ് ഓയിൽ കമ്പനിയാണ് ഇപ്പോഴത്തെ പള്ളി നിർമിച്ചത്.
അറേബ്യൻ ഉപദ്വീപിലെ രണ്ട് അപ്പസ്തോലിക് വികാരിയത്തുകളെയും ഉൾപ്പെടുത്തി ഔർ ലേഡി ഓഫ് അറേബ്യയെ പിന്നീട് ഗൾഫിന്റെ പ്രധാന പള്ളിയായി പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി കുവൈറ്റിലും ഗൾഫിലുടനീളവുമുള്ള കത്തോലിക്കർക്ക് ഈ പള്ളി ഒരു ആത്മീയഭവനമായും ഐക്യത്തിന്റെ പ്രതീകമായും മാറി. 1949ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആശീർവദിച്ച കർമലമാതാവിന്റെ തിരുസ്വരൂപമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
Tags : Our Lady of Arabia Church Kuwait basilica