നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒരു പതിവ് കാഴ്ചയാണെങ്കിലും, ചിലരുടെ പൗരബോധമില്ലാത്ത ഇടപെടലുകൾ ഈ ദുരിതം വർദ്ധിപ്പിക്കാറുണ്ട്.
അത്തരമൊരു സംഭവം ചെന്നൈയിലെ തിരക്കേറിയ ആർഎ പുരം മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. റോഡിന്റെ ഭൂരിഭാഗവും തടസപ്പെടുത്തി പാർക്ക് ചെയ്ത ഒരു ഇന്നോവ കാറാണ് യാത്രക്കാരുടെ കഷ്ടപ്പാടിന് കാരണമായത്.
ഈ രംഗങ്ങൾ ഒരു ഡാഷ്ക്യാമിൽ പതിയുകയും, അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു.
വിശദാംശങ്ങൾ അനുസരിച്ച്, തിരക്കേറിയ പാതയിലെ പ്രശസ്തമായ 'സംഗീത' റെസ്റ്റോറന്റിന് എതിർവശത്തായിരുന്നു സംഭവം. രണ്ട് പാതകളുള്ള റോഡിൽ, ഗ്രേ നിറത്തിലുള്ള ഇന്നോവ (രജിസ്ട്രേഷൻ നമ്പർ TN 25 BS 8055) ഇടത് പാതയുടെ ഭൂരിഭാഗവും കയ്യടക്കി പാർക്ക് ചെയ്തിരുന്നു.
ഈ ദൃശ്യങ്ങൾ പകർത്തിയ വ്യക്തി ഹോൺ മുഴക്കി പ്രതിഷേധിച്ചപ്പോൾ, കാറിലുണ്ടായിരുന്ന ഡ്രൈവർ മറുപടി നൽകിയത് "ഓണർ ബാങ്കിൽ പോയതാണ്' എന്നാണ്.
പൊതുറോഡ് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചതിലുള്ള ധിക്കാരവും, ഡ്രൈവറുടെ അലസമായ മറുപടിയും യാത്രക്കാരനെ പ്രകോപിപ്പിച്ചു.
ബാക്കി വന്ന ഇടുങ്ങിയ സ്ഥലത്തുകൂടി തന്റെ വാഹനം കഷ്ടിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ട അവസ്ഥയും അദ്ദേഹത്തിനുണ്ടായി. "ഇന്നോവ റോഡിന്റെ 80 ശതമാനവും തടസപ്പെടുത്തി, ഹോൺ മുഴക്കിയപ്പോൾ ഉടമ ബാങ്കിൽ പോയെന്ന് മറുപടി.
എന്ത് ധാർഷ്ട്യം, എന്ത് മടിയാണ്, പൗരബോധത്തിന്റെ സമ്പൂർണ അഭാവം' എന്ന അടിക്കുറിപ്പോടെ ഈ ദൃശ്യങ്ങൾ അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെക്കുകയും ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നിരവധി ഉപയോക്താക്കൾ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തി. ആർഎ പുരം നിവാസികളായ പലരും, ഈ റെസ്റ്റോറന്റ് കാരണം ഈ പ്രദേശത്ത് പതിവായി ഗതാഗതപ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് തുറന്നടിച്ചു.
"ഈ സ്ഥലം കുഴപ്പമാണ്! സംഗീതയ്ക്ക് മതിയായ പാർക്കിംഗ് സൗകര്യമില്ല, എന്നിട്ടും ധാരാളം കാറുകൾ ഇവിടെയെത്തുന്നു,' എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. പൊതുവഴിയെ സ്വന്തം പാർക്കിംഗ് സ്ഥലമായി കണ്ട ഉടമയുടെ നടപടിയെ മറ്റൊരാൾ രൂക്ഷമായി വിമർശിച്ചു.
ഇത്തരം പ്രവണതകൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും, ഡ്രൈവറെ ഒരാഴ്ച ചെന്നൈയിലെ തിരക്കേറിയ ജംഗ്ഷനുകളിൽ ട്രാഫിക് വോളന്റിയറായി നിർത്തണമെന്നും വരെ നിർദ്ദേശങ്ങൾ ഉയർന്നു.
Tags : ChennaiTraffic IllegalParking TrafficJam CivicSense Innova